തിരുവനന്തപുരം: ടെക്നോപാർക്കിൽ ദുബായ് പൊലീസിന്റെ മാതൃകയിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നു. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്മാർട്ട് സ്റ്റേഷൻ സംസ്ഥാനത്ത് ആദ്യത്തേതാണ്. വിരൽത്തുമ്പിൽ അതിവേഗ സേവനം ലഭിക്കുന്ന സ്മാർട്ട് സ്റ്റേഷനിൽ ഏതുതരം പരാതികളും നേരിട്ട് നൽകാം. ഗതാഗത നിയമലംഘനങ്ങൾക്കടക്കം പിഴയടയ്ക്കാനും സൗകര്യമുണ്ടാവും. പക്ഷേ, ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായിരിക്കും സ്മാർട്ട് സ്റ്റേഷൻ. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിന്റെ തനിപ്പകർപ്പായിരിക്കും ടെക്നോപാർക്കിൽ വരുന്നത്.
എ.ടി.എം കൗണ്ടർ പോലെ ഒരു മുറി മാത്രമുള്ളതാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ. ഇതിനുള്ളിൽ കയറിയാൽ വാതിൽ താനേ അടയും. എ.ടി.എം പോലുള്ള കിയോസ്കിലെ സ്ക്രീനിൽ വിവരങ്ങൾ രേഖപ്പെടുത്താം, സംസാരിക്കാം. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി 24 മണിക്കൂറും സംസാരിക്കാം. സംഭാഷണം സിറ്റി പൊലീസ് ആസ്ഥാനത്ത് റെക്കാഡ് ചെയ്യപ്പെടും. ദുബായ് ജുമൈറയിലെ ലാമെറിലാണ് ലോകത്തെ ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷൻ. കഴിഞ്ഞമാസം ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സ്മാർട്ട് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോൾ, ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവരാണ് കേരളത്തിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തത്.
സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ സാങ്കേതികവിദ്യ മനസിലാക്കാൻ മാർച്ച് ആദ്യവാരം ദുബായിലെത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ദുബായ് പൊലീസ് അധികൃതർ സമയം അനുവദിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും പാലക്കാട് മൂന്നാം സായുധ ബറ്റാലിയൻ കമൻഡാന്റ് ദേബേഷ് കുമാർ ബെഹറയ്ക്കും ദുബായിൽ പോകാൻ അനുമതി നൽകി സംസ്ഥാന പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
ടെക്നോപാർക്കിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നതോടെ ടെക്കികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുനൽകാനാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തൊഴിൽ സ്ഥലത്തെ പീഡനങ്ങളെക്കുറിച്ചടക്കം പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങാതെയും ഇടനിലക്കാരുടെ സഹായമില്ലാതെയും പരാതിപ്പെടാൻ ടെക്കികൾക്ക് സാധിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് സ്മാർട്ട് സ്റ്റേഷനുകൾ. മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും പരാതികൾ അറിയിക്കാൻ സംവിധാനമുണ്ടാവും.
തൊഴിൽ പ്രശ്നങ്ങൾ, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങി സാധാരണ പൊലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്ന എല്ലാ കേസുകളും ഇവിടെയും പരിഗണിക്കും. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നവർക്കും വീടുകളിൽ തനിച്ചുള്ളവർക്കും സുരക്ഷ വേണമെന്ന അപേക്ഷയും സ്മാർട്ട് സ്റ്റേഷനിലെ കിയോസ്കിൽ നൽകാനാവും. അടുത്തഘട്ടത്തിൽ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളടക്കം സ്മാർട്ട് സ്റ്റേഷനിൽ ലഭ്യമാക്കും.
സ്മാർട്ട് സ്റ്റേഷൻ ഇങ്ങനെ
മനുഷ്യ സാന്നിദ്ധ്യമില്ലാതെ പൂർണമായും ഓട്ടോമേഷനിൽ പ്രവർത്തനം
പൊലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും
ഏത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇതിലൂടെ സംസാരിക്കാം
ഏത് പരാതിയും അറിയിക്കാം, പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കാനും കഴിയും
ടെക്കികൾക്കും പ്രദേശവാസികൾക്കും മാത്രമല്ല, ടൂറിസ്റ്റുകൾക്കും ഉപയോഗിക്കാം
സൗജന്യമായി ചായകുടിക്കാം, ഭാവിയിൽ സർട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ടെടുക്കാം
''ടെക്നോപാർക്ക് സ്മാർട്ട് പൊലീസ് സ്റ്റേഷൻ ദുബായിലെ മാതൃകയിലായിരിക്കും. സാങ്കേതികവിദ്യ മനസിലാക്കാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ദുബായിൽ പോവും. വേഗത്തിൽ പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യം. പൊലീസിന്റെ പുതിയ മുഖമായിരിക്കും സ്മാർട്ട് സ്റ്റേഷൻ''
ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി