ന്യൂഡൽഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ഡലത്തിൽ കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെ തുടർന്ന് ഇന്നലെ മാറ്റിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേരും. സംസ്ഥാനം കൈമാറിയ പട്ടികയിൽ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നൽകിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയിൽ തർക്കമുണ്ടായത്. തൃശൂർ സീറ്റിൽ മത്സരിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കണ്ണന്താനത്തെ കൊല്ലത്തും കോൺഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്. തൃശൂർ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകുമെന്നും നേതാക്കൾ പറഞ്ഞു. കോട്ടയം കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാർത്ഥിയാകും.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർ പട്ടികയിലില്ലെന്നാണ് സൂചന.
'ബി.ജെ.പി തിരഞ്ഞെടുപ്പിന് സജ്ജമാണ്. ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാകാത്തത് പരാജയത്തിന്റെ വിളംബരമാണ്. കേരളത്തിൽ കോമാ മുന്നണിയാണ്. ശബരിമലയിലെ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും'.
പി.എസ്. ശ്രീധരൻ പിള്ള
'ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. കെ.പി.സി.സി സെക്രട്ടറിയടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിലെത്തും.'
ടോം വടക്കൻ