ശിശുവായിരുന്നപ്പോൾ എത്രമാത്രം ചേർന്നുപോകാൻ കഴിഞ്ഞു. ഒരു പകയുമില്ലാതെ അടിച്ചയാളിന്റെ അടുക്കൽ വീണ്ടും പോകുമായിരുന്നു. അന്നത്തെ സന്തോഷം എങ്ങനെയിരുന്നു? വളരുന്തോറും ശരീരവും മനസും ഇറുക്കമായി. സമൂഹത്തിൽ സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്റെ ഗൗരവം നിലനിറുത്താൻ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാൻ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകൾ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്.
മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മറികടന്നവരല്ല. ചെയ്തത് തെറ്റോ ശരിയോ എന്നുള്ളതല്ല പ്രശ്നം, അത് അംഗീകരിക്കുന്നത് ആക്ഷേപമാണ് /അപമാനമാണ് എന്നുള്ള അഹങ്കാരബോധമാണ് പലരെയും വേട്ടയാടുന്നത്. 'ക്ഷമിക്കണേ. അറിയാതെ സംഭവിച്ചു പോയി. അടുത്ത പ്രാവശ്യം മുൻകൂർ പറഞ്ഞു തരൂ. തിരുത്തിക്കൊള്ളാം"എന്ന് വിനയത്തോടെ പറയുമ്പോൾ എന്തെങ്കിലും കുറവു സംഭവിക്കുമോ? തെറ്റാണെന്നു ബോദ്ധ്യപ്പെട്ടിട്ടും അതു പരസ്യമായി പറയാൻ തന്റേടമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് വലിയ കുറ്റം.
ഒരിക്കൽ ശങ്കരൻപിള്ള ഒരന്യന്റെ തോട്ടത്തിൽ പഴങ്ങൾ കായ്ച്ച് കിടക്കുന്നത് കണ്ടു. വേഗം ഒരു ചാക്കുമായി വേലി ചാടി അവിടെയെത്തി. ചാക്കുനിറയെ പഴങ്ങൾ പറിച്ചിട്ടു. തിരിച്ചു ചാടാൻ നേരം തോട്ടത്തിന്റെ ഉടമ പിള്ളയെ പിടികൂടി.
'ആരുടെ അനുവാദത്തിലാണ് ഇതു പറിച്ചത ് "
'അയ്യോ ഞാൻ പറിച്ചില്ലല്ലോ. ഭയങ്കരമായി കാറ്റുവീശി. അപ്പോൾ ഈ പഴങ്ങൾ മുഴുവൻ ഉതിർന്നു വീണു' എന്നു പിള്ള പറഞ്ഞു,.
'അങ്ങനെയാണെങ്കിൽ ഈ ചാക്ക് എന്തിനു കൊണ്ടുവന്നു?"
'ഓ! ഇതോ, ഇതും കാറ്റിൽ പറന്നു വന്നതാണ് "
'ശരി കാറ്റിൽ പഴങ്ങൾ ഉതിർന്നു. ചാക്ക് പറന്നുവന്നു. പക്ഷേ ചാക്കിനകത്ത് പഴങ്ങൾ നിറച്ചതാരാണ്?' എന്ന് തോട്ടമുടമ ചോദിച്ചു.
ശങ്കരൻപിള്ളയാവട്ടെ ഒരു നിഷ്ക്കളങ്കന്റെ ഭാവത്തോടെ 'അതാണ് എനിക്കും ആശ്ചര്യമായിട്ടിരിക്കുന്നത ് "എന്നു കാച്ചി.
തെറ്റു ചെയ്യുന്നവർ പലരും ഈ പിള്ളയെപ്പോലെയാണ്. തൊണ്ടിയുമായി പിടിക്കപ്പെട്ടാലും കുറ്റം ഏൽക്കാതെ അത് ന്യായീകരിക്കാൻ വീണ്ടും കളവുകൾ പറഞ്ഞുകൊണ്ടേയിരിക്കും. ഇത്തരത്തിൽ തെറ്റ് അംഗീകരിക്കാതെ നിർബന്ധം പിടിക്കുന്നത് നല്ലതല്ല.
സുഹൃത്തുക്കളോട്, സഹജീവനക്കാരോട്, മേലധികാരിയോട്, കീഴ്ജോലിക്കാരോട് എന്തിന്, മുൻപരിചയമില്ലാത്തവരോടു പോലും തെറ്റു ചെയ്യേണ്ടി വന്നാൽ അത് ഏറ്റുപറയുക. അപ്പോൾ നിങ്ങളുടെ മതിപ്പ് ഉയരുകയേ ഉള്ളൂ. ശ്രദ്ധയില്ലാതെ ഒരു കുറ്റം ചെയ്തെന്നിരിക്കാം. പക്ഷേ അതിനെക്കുറിച്ചുള്ള ബോധമില്ലാതെ ആ വേദന മറ്റു പലർക്കും പങ്കിട്ടു കൊടുക്കുന്നത് വളർച്ചയ്ക്കു ചേർന്നതല്ല.
നിങ്ങളുടെ തെറ്റുകൾ ചിലപ്പോൾ ഭൂതക്കണ്ണാടി കൊണ്ടുനോക്കി പലരും പെരുപ്പിച്ചു കാണിച്ചെന്നിരിക്കും. കാണിക്കട്ടെ. ആ സമയത്തു നിങ്ങൾ ക്ഷമ ചോദിച്ചാൽ ഒരു യുദ്ധം അവിടെ തീരുമല്ലോ. അപ്പോൾ നിങ്ങളെ കുറ്റപ്പെടുത്തിയവർക്കു തന്നെ കുറ്റബോധം തോന്നും. ഒന്നു മനസിലാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ വിട്ടു കൊടുത്തു എന്നല്ല നിങ്ങളുടെ മനസ് അത്രയ്ക്ക് പാകപ്പെട്ടു എന്നാണ് മനസിലാക്കേണ്ടത്.
വ്യാപാരത്തിലായാലും വീട്ടിലായാലും, കളിയിലായാലും സ്വന്തം തെറ്റുകുറ്റങ്ങൾ ഏറ്റുപറയുന്നതിനെ, അംഗീകരിക്കുന്നതിനെ, ആശ്രയിച്ചായിരിക്കും നിങ്ങളുടെ ജീവിത വിജയം രൂപപ്പെടുന്നത്. സ്വന്തം തെറ്റുകൾ ഏൽക്കുക എന്നത് ശത്രുവിനെയും മിത്രമാക്കുന്ന ശക്തിയാണ്. നിങ്ങളെ എതിരിട്ട് തോൽപ്പിക്കാൻ പറ്റാത്ത ബലമാണ് അത്. മാത്രമോ നിങ്ങളെ ഉയരങ്ങളിലേക്ക് കയറ്റിവിടുന്ന ശക്തിയുമാണത്.