ന്യൂഡൽഹി: ബാലാക്കോട്ട് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടർന്ന് പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിൽ എയർ ഇന്ത്യക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 27നാണ് പാകിസ്താൻ വ്യോമപാതയിൽ ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയത്.
വ്യോമപാത നിരോധിച്ചതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനങ്ങൾ ഗുജറാത്ത് തീരം വഴി അറബികടൽ കടന്നാണ് യൂറോപ്പ് - നോർത്ത് അമേരിക്കൻ സർവീസുകൾ നടത്തിയിരുന്നത്. ഇതുമൂലം മാർച്ച് 16 വരെ 60കോടിയിലധികം രൂപയുടെ നഷ്ടം എയർ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാക് വ്യോമപാത നിരോധിച്ചതിലൂടെ യു.എസിലേക്കുള്ള വിമാന സർവീസുകളെയാണ് കാര്യമായി ബാധിച്ചത്. ഇതോടെ
വാഷിംഗ്ടൺ, ന്യൂയോർക്ക്, ന്യൂവാർക്, ചിക്കാഗോ എന്നിങ്ങനെയുള്ള യു.എസ് ഈസ്റ്റ് കോസ്റ്റ് നഗരങ്ങളിലേക്കുള്ള സർവീസുകളുടെ ദൈർഘ്യം വർധിക്കുകയും ഇന്ധന ചെലവ് വർധിക്കുകയും ചെയ്തതാണ് എയർ ഇന്ത്യയ്ക്ക് ബാദ്ധ്യതയായി മാറിയത്.
പാകിസ്ഥാനിലൂടെ അല്ലാതെ സർവീസുകൾ വഴിമാറ്റി വിടുമ്പോൾ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനങ്ങൾ ഷാർജയിലോ, വിയന്നയിലോ ഇറക്കേണ്ടി വരും. ഇത്തരത്തിൽ ഇന്ധനം നിറക്കുന്നതിനുള്ള ലാൻഡിങ്ങിനായി 50ലക്ഷം രൂപയാണ് എയർ ഇന്ത്യയ്ക്ക് ചെലവായത്. കൂടാതെ പൊസിഷൻ ക്രൂ, എഞ്ചിനിയറുമാരെ നിയമിക്കൽ എന്നിവക്കായി ആകെ 60കോടിയിലധികം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനായി ഇടയ്ക്ക് വിമാനം നിലത്തിറക്കുന്നത് മൂലം യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.