nss

പെരുന്ന: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന സ്‌കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എൻ.എസ്.എസ് രംഗത്ത്. ബഡ്‌ജറ്റിൽ 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടും പ്രളയക്കെടുതി മൂലം അതിന്റെ 20 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിൽ ഹൈ സ്‌കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് തികച്ചും അന്യായവും അധാർമ്മികവുമാണെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിമർശിക്കുന്നു.

പ്രസ്തുത വിഷയത്തെ കുറിച്ച് കേരളകൗമുദി ഇന്ന് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക വർഷം തീരാൻ ദിനങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാന വിഹിതമോ കേന്ദ്രത്തിൽ നിന്ന് കിട്ടിയ വിഹിതമോ അനുവദിച്ചിട്ടില്ല. സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ മാസം കഴിഞ്ഞാൽ കേന്ദ്രഫണ്ട് ലാപ്സാകും. സംസ്ഥാന വിഹിതം നൽകാനുമാകില്ല.

nss

പ്രീമെട്രിക് സ്‌കോളർഷിപ്പ്

സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാവപ്പെട്ട കുട്ടികൾക്ക് നൽകുന്നതാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ്. കുടുംബത്തിന്റെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നൽകും. കേന്ദ്രവിഹിതം കുറഞ്ഞാലും 25 കോടി സംസ്ഥാനം അനുവദിക്കാറാണ് പതിവ്.

കഴിഞ്ഞ വർഷം വരെ എൽ.പി 750, യു.പി 900, ഹൈസ്‌കൂൾ 1000 എന്നിങ്ങനെയായിരുന്നു സ്‌കോളർഷിപ്പ്. പിന്നെ എല്ലാവർക്കും 1500 രൂപ വീതമാക്കി ഏകീകരിച്ചു.

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സ്‌കോളർഷിപ്പ് തുക ഇതിലും അധികമായതിനാൽ ഹൈന്ദവ പിന്നാക്ക വിഭാഗക്കാരാണ് മിക്കവാറും ഇതിന്റെ ഗുണഭോക്താക്കൾ.