തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആർ.എം.പി നേതാവ് കെ.കെ രമക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും, സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.
മാതൃക പെരുമാറ്റ ചട്ടപ്രകാരം നടപടി എടുക്കണമെന്നാണ് ആവശ്യം. ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളിൽ ബോധപൂർവ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായതെന്നും കോടിയേരി പറഞ്ഞു. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ മാർച്ച് 17ന് രമ നടത്തിയ പ്രസ്‌താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു
അതിനാൽ അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് അവരെ വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.