k-surendran

ന്യൂഡൽഹി : പത്തനംതിട്ടയിൽ തട്ടിനിൽക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ നിർണായകമായി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ശബരിമല പ്രക്ഷോഭങ്ങളിലൂടെ പാർട്ടിക്ക് ഊർജ്ജം പകർന്ന കെ.സുരേന്ദ്രന് പത്തനംതിട്ട തന്നെ ലഭിക്കുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളിൽ ശക്തമായ അതൃപ്തി ആർ.എസ്.എസ് നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം അണികളുടെ ശക്തമായ സമ്മർദ്ദവും കൂടി കണക്കിലെടുത്താണ് കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ ധാരണയായതെന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം വരെ പത്തനംതിട്ടയ്ക്കായി കടുത്ത മത്സരമാണ് പാർട്ടിയിൽ നടന്നിരുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്നം സങ്കീർണ്ണമായത്. ഇതിന് തൊട്ട് പിന്നാലെ എം.ടി.രമേശും,അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി മുന്നോട്ട് വന്നതോടെയാണ് സ്ഥാനാർത്ഥിനിർണയം കീറാമുട്ടിയായി തീർന്നു. എന്നാൽ ഇതിൽ ശക്തമായ അതൃപ്തിയാണ് ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തിനോട് പങ്കുവച്ചത്. ബി.ജെ.പി ഏറെ വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ട മണ്ഡലം.

പുതുതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം പാലക്കാട് സീറ്റിനായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ശോഭ സുരേന്ദ്രൻ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കും, അടുത്തിടെ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ ടോം വടക്കനും മത്സരിക്കാൻ സാദ്ധ്യതയേറി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.