nirmala-seetharaman

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രമായ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. സോണിയാ സിങ് എഴുതിയ ഡിഫൈനിങ് ഇന്ത്യ ത്രൂ ദെയർ ഐയ്‌സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. ജയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രം തകർത്തതിന് ശേഷം ഇന്ത്യൻ വെെമാനികർ സുരക്ഷിതമായി തിരിച്ചെത്തെന്ന സന്ദേശം കിട്ടിയതിന് ശേഷമാണ് ആശ്വാസമായതെന്നും പ്രതിരോധ മന്ത്രി പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധ മന്ത്രി അറിയാതെയാണെന്ന മാദ്ധ്യമ വാർത്ത തെറ്റാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി അറിയാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട എല്ലാവരും ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ വെെമാനികരും തിരിച്ചെത്തിതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും നിർമല സീതാരാമൻ പറ‍ഞ്ഞു.

പുലർച്ചെ നാല് മണിയോടെയായിരുന്നു അവർ സുരക്ഷിതരായി തിരിച്ചെത്തിയെന്ന ഫോൺ കോൾ വന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷമായിരുന്നു. ഭീകരവാദത്തിനെതിരെ കയ്യും കെട്ടി നോക്കിനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല,​ പാകിസ്ഥാന് അത് തെളിയിച്ച് കൊടുക്കണമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പത്ത് ദിവസം ഇന്ത്യ കാത്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയും ഇന്റലിജൻസ് വിവരം ലഭിച്ചതിനു ശേഷം മാത്രമാണ് ആക്രമണം ആസൂത്രണം ചെയ്തത്. പിന്നീട് ഞങ്ങൾ തിരിച്ചടിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

എന്നാൽ യുദ്ധത്തിന് മുതിരാനോ ആക്രമണം അഴിച്ച് വിടാനോ ഞങ്ങൾ ശ്രമിച്ചില്ല. സാധാരണക്കാരുടെ ഒരു തുള്ളി ചോര പോലും വീഴ്ത്താതെ പാകിസ്ഥാൻ സെെന്യത്തിന് പോറലേൽക്കാതെ ഇന്ത്യ മധുര പ്രതികാരം ചെയ്യുകയായിരുവെന്നും നിർമല സീതാരാമൻ പറ‍ഞ്ഞു.