water-

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗർഭ ജലം പകുതിയായി കുറഞ്ഞെന്നും കേരളം കൊടും വരൾച്ചയിലേക്കാണെന്നുമുള്ള മുന്നറിയിപ്പുമായി ഭൂജല വകുപ്പ്. പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ ജലലഭ്യത ഗണ്യമായി കുറഞ്ഞതെന്നും വരും നാളുകളിൽ ഇതിന്റെ തോത് വർദ്ധിക്കുമെന്നും ഭൂജലവകുപ്പ് അധികൃതർ പറയുന്നു. ഭൂജല വകുപ്പിന്റെ 756 വട്ടർ ഒബ്‍സർവേറ്ററികളിൽ നിന്ന് ഫെബ്രുവരിയിൽ കിട്ടിയ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നത്.കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂജലവിതാനം കുറഞ്ഞിരിക്കുന്നത്. 75 സെൻറിമീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് കുറവ്.

ഗണ്യമായ കുറവ് കാസർകോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല.

പ്രളയം വന്ന് പോയെങ്കിലും ഭൂജലനിരപ്പ് താഴ്ന്നതല്ലാതെ ഉയർന്നില്ല. പ്രളയത്തെ തുടർന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് കാരണം. മഴ വാട്ടർ റീചാർജിംഗിന് ഉതകിയില്ല. തുലാമഴ കിട്ടിയത് മൂന്ന് ശതമാനം കുറച്ചും.

2019ൽ ഇന്ത്യയിൽ എൽ നിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഇത് കേരളത്തേയും കാര്യമായി ബാധിക്കാനാണിടെ.

നിയന്ത്രണങ്ങൾ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂജല ജലവകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജല ദുരുപയോഗം തടയാൻ പ്രത്യേക പദ്ധതികൾക്കാണ് വകുപ്പ് രൂപം നൽകിയത്. പ്രശ്‌നം കൂടുതൽ ബാധിച്ച ജില്ലകളിൽ മദ്യ, കുപ്പിവെള്ള കമ്പനികൾക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല. വ്യവസായങ്ങൾക്ക് കുഴൽ കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആർട്ടിഫിഷ്യൽ ചാർജിലൂടെ ജല അളവ് കൂട്ടുന്ന കാര്യവും പരിഗണനയിലാണ്.