ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന് അപകടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സെക്യൂരിറ്റി ഗാർഡുമാരുടെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മോദി കോൺഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
രാജ്യത്തെ മുഴുവൻ കാവൽക്കാരോട് താൻ ക്ഷമ ചോദിക്കുന്നു. ചില ആളുകൾ അവരുടെ വ്യക്തി താത്പര്യങ്ങൾക്കായി കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തുകയാണെന്ന് മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാർഡുമാരെ ഓഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കഴിഞ്ഞ ഞായറാഴ്ച ഞാനും കാവൽക്കാരനാണെന്ന മുദ്രാവാക്യത്തിന് മോദി തുടക്കമിട്ടിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ ചൗക്കിദാർ എന്ന് ചേർത്ത് പേര് മാറ്റിയിരുന്നു.