പഞ്ച്കുള: സംഝോത എക്‌സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള നാല് പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്കുളയിലെ എൻ.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് മറ്റു പ്രതികൾ. സ്ഫോടനം നടത്താൻ സഹായം നൽകിയെന്നതാണ് അസീമാനന്ദക്കെതിരായ കുറ്റം.
നാല് പേർക്കെതിരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമം, റെയിൽവേ നിയമം എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തിരുന്നത്. 2010ലാണ് എൻ.ഐ.എ കേസിെൻറ അന്വേഷണം ഏറ്റെടുക്കുന്നത്.
ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വരാണസിയിലെ സങ്കേത് മോച്ചൻ മന്ദിർ തുടങ്ങിയ ക്ഷേത്രങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പ്രതികാരം ചെയ്യുന്നതിനാണ് സംേഝാത എകസ്പ്രസിൽ പ്രതികൾ സ്ഫോടനം നടത്തിയെന്നാണ് എൻ.ഐ.എ കുറ്റപത്രം. എന്നാൽ, ഇത് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
2007 ഫെബ്രുവരി 18ന് ഹരിയാനക്ക് സമീപത്തെ പാനിപത്ത് സ്റ്റേഷനിൽ സംഝോത എകസ്പ്രസിലെ രണ്ട് കോച്ചുകളിലാണ് സ്ഫോടനം നടന്നത്. അമൃത്സറിലെ അറ്റാരി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. രണ്ട് കോച്ചുകളിൽ സ്ഫോടനത്തിൽ 68 പേരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിപക്ഷവും പാകിസ്ഥാൻ പൗരൻമാരായിരുന്നു. ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് സർവീസ് നടത്തുന്ന സൗഹൃദ തീവണ്ടിയാണ് സംഝോത എക്‌സ്പ്രസ്.