pinarayi

പട്ടാമ്പി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാർത്ഥി പട്ടികകളെ കുറിച്ചുള്ള ചർച്ചകൾ ഏറിവരുകയാണ്. വടകര മണ്ഡലത്തിൽ പി ജയരാജനാണ് സ്ഥാനാർത്ഥി എന്നതിനാൽ കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അത്തരത്തിൽ തന്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ കരുൺ ഇളംപുലവിൽ.

എഴുത്തുകാരി ശാരദക്കുട്ടിക്കെതിരെ കരുൺ തുറന്നടിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ കുറ്റവിചാരണ നേരിടുന്ന പാർട്ടി നേതാക്കളിൽ ഒരാളാണ് തന്റെ സ്ഥാനാർത്ഥി എന്ന് മറച്ച് പിടിച്ച് ടി.പി ചന്ദ്രശേഖരൻ മരിച്ചത് രാജന്റെ കൂടെ കക്കയം കേമ്പിലായിരുന്നു എന്ന വിധത്തിൽ ശാരദക്കുട്ടി സ്വന്തം ഓർമ്മയെ തലയുടെ പിന്നിലേക്ക്‌ എറിയുന്നുവെന്നും കരുൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തിയാറ് ഇൻജിന്റെ വീതിയിൽ നിൽക്കുന്ന ഒരു പരസ്യപ്പലകയല്ല, ഇന്ത്യക്കാരുടെ ജീവിതമാണ്. അതുകൊണ്ട് തന്നെ ആർ.എസ്.എസിനെതിരെയുള്ള ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തിയാർജ്ജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുരളീധരനുവേണ്ടി വോട്ടു ചോദിക്കാൻ രമ പോകുമ്പോൾ ശാരദക്കുട്ടി പിറകിൽ നിന്ന് വിളിച്ചു ചോദിക്കും രാജനെ കൊന്ന നേതാവിനെ ഓർമ്മയില്ലേ ഇയാൾ അയാളുടെ മകനല്ലേ എന്ന്. അതായത്, കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിലെ മുഖ്യസംഘാടകരായ, അതിൽ കുറ്റവിചാരണ നേരിടുന്ന, ഒരു പിടി പാർട്ടി നേതാക്കളിൾ ഒരാളാണ് തന്റെ സ്ഥാനാർഥി എന്ന് ശാരദക്കുട്ടി മറച്ചു വെയ്ക്കും, ടി പി ചന്ദ്രശേഖരൻ മരിച്ചത് രാജന്റെ കൂടെ കക്കയം കേമ്പിലായിരുന്നു എന്ന വിധത്തിൽ സ്വന്തം ഓർമ്മയെ തലയുടെ പിന്നിലേക്ക്‌ എറിയും.

സാഹിത്യം ഒരു സാഹിത്യമെഴുത്തുകാരനും/സാഹിത്യമെഴുത്തുകാരിക്കും അവരുടെ മാറിനു കവചമായി വിശേഷിച്ച് ഒരു ഇരുമ്പു ചട്ടയും വെയ്ക്കുന്നില്ല. ശാരദക്കുട്ടിയ്ക്ക് സമകാലീന രാഷ്ട്രീയം പിണറായി വിജയന്റെ കാല്‍ച്ചോട്ടിൽ ഇരിക്കുന്ന ഒരു വിശുദ്ധതളികപോലെയാണ്, കാണിക്ക ഇടാനും പറ്റിയ കാണിക്ക എടുത്ത് കണ്ണിൽ വെയ്ക്കാനും. ആ ഊഴം ഇനിയും ഉണ്ടാകും,

പക്ഷെ ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യം ഉണ്ടാക്കാനും ജനാധിപത്യത്തെത്തന്നെ കൂട്ട് പിടിച്ച ആര്‍ എസ് എസിനെയാണ്. അവരെ അധികാരത്തില്‍ നിന്നും അകറ്റി നിർത്തുക എന്നാണ് കൊൺഗ്രസ്സും സി പി എമ്മും കേരളത്തിൽ ആഗ്രഹിക്കുന്നത് എങ്കിൽ തങ്ങളുടെ പാർട്ടിയിലെ ജനാധിപത്യവാദികളായ രാഷ്ട്രീയ പ്രവർത്തകരെ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ നിർത്തുമായിരുന്നു, വടകരയിൽ മുരളിയെ നേരിടാൻ ജനാധിപത്യവാദിയായ ഒരാളെ കണ്ടുപിടിക്കുമായിരുന്നു, ആ പാർട്ടിയിൽ അങ്ങനെയുള്ളവർ ഇല്ല എന്നത് ആ പാർട്ടിയുടെ മാത്രമല്ല കേരളത്തിന്റെയും രാഷ്ട്രീയ പ്രതിസന്ധിയാണ്. കാരണം, ഒരു നല്ലകാലം മുഴുവൻ നമ്മുടെ വലതും ഇടതും നമ്മളും കമ്മ്യുണിസ്റ്റ് മനോഘടനയ്ക്ക് അകത്തായിരുന്നു ജനാധിപത്യത്തിന്‍റെ പ്രാക്ടീസ് പറഞ്ഞത്, ശാരദക്കുട്ടിയൊക്കെ ഇപ്പോഴും പറയുന്നപോല.

ഇന്ന് ഇന്ത്യയില്‍ രാഷ്ട്രീയ പാർട്ടികളെക്കാൾ ജനാധിപത്യത്തെ തങ്ങളുടെ ജീവന്മരണ ആവശ്യമാക്കുന്നത് പൊതുസമൂഹമാണ്, ഒപ്പം അതിവേഗം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന ഒരു യുവത്വം ഇന്ന് ഇന്ത്യ മുഴുവനുമുണ്ട്, ലോകം മുഴുവനും ഉണ്ട്. അതുകൊണ്ടാണ്, അടുത്ത തിരഞ്ഞെടുപ്പിലും ആര്‍.എസ്.എസ് ജയിച്ചു വരുന്നുവെങ്കിൽ ഇനി ഒരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് പറയുന്നതിനെ രാഷ്ട്രീയമായിത്തന്നെ എതിർക്കേണ്ടി വരുന്നത്. അത് പാർട്ടി നേതാക്കളുടെ വാദമാണ്. മറിച്ച്, ആര്‍.എസ്.എസിനെതിരെയുള്ള ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തിയാർജ്ജിക്കുകയെ ഉള്ളൂ. കാരണം ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തി ആറു ഇൻജിന്റെ വീതിയിൽ നിൽക്കുന്ന ഒരു പരസ്യപ്പലകയല്ല, ഇന്ത്യക്കാരുടെ ജീവിതമാണ്. അവരുടെ ആവശ്യമാണ്‌. അതിനാൽ, ആര്‍.എസ്.എസിനെ തോല്‍പ്പിക്കു മാം, ജനാധിപത്യത്തിൽ വിശ്വസിക്കാൻ ശീലിക്കു – ഈ അവസരം അതിനാണ്.