ചാലക്കുടി : ചാലക്കുടിയിലെ സി.പി.എം സ്ഥാനാർത്ഥിയും സിനിമാതാരവുമായ ഇന്നസെന്റിന് കനത്ത തിരിച്ചടി നൽകി എൻ.എസ്.എസ്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി ഇന്നസെന്റ് തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയൻ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദർശിച്ച ശേഷം ഇന്നസെന്റ് താൻ എൻ.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ എൻ.എസ്എസിന്റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്.
ശബരിമല വിഷയത്തിലടക്കം സർക്കാരുമായും സി.പി.എമ്മുമായും പരസ്യമായി എതിർപ്പ് അറിയിക്കുമ്പോഴും തിരഞ്ഞെടുപ്പിൽ സമദൂരം എന്ന പ്രഖ്യാപിത നയവുമായി മുന്നോട്ട് പോകുവാനാണ് എൻ.എസ്.എസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചാലക്കുടിയുടെ കാര്യത്തിൽ ഇന്നസെന്റിന്റെ വാക്കുകളാണ് എൻ.എസ്.എസിനെ പ്രകോപിപ്പിച്ചത്. എൻ.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങൾക്കില്ലെന്നാണ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. ശങ്കരൻകുട്ടി വ്യക്തമാക്കിയിരിക്കുന്നത്.