priyanka-gandhi

ന്യൂഡൽഹി: നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോൺഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരൻ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകൾ അമൃത പാണ്ഡേയാണ് താൻ കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അമൃത ഇക്കാര്യം വ്യകതമാക്കിയത്. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പഴയ ബന്ധം വച്ചാണ് താൻ പ്രിയങ്കയുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് അമൃതയുടെ പ്രതികരണം.

പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് പോലെ താനും രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണെന്ന് അമൃത പറഞ്ഞു. താൻ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇനി വരാൻ പോകുന്നത് മോദിയുടെ കാലമല്ല, മറിച്ച് കോൺഗ്രസിന്റെ കാലമാണ്. മോദി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയുടെ രാഷ്ട്രീയം കോൺഗ്രസിന്റേതായിരിക്കും. അതിനാലാണ് താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും അമൃത വിശദീകരിച്ചു. ബ്രാഹ്മണൻമാരെ മാത്രമല്ല എല്ലാവരെയും ബി.ജെ.പി കൊള്ളയടിച്ചെന്നും അമൃത ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാൻ അമൃത തയ്യാറായില്ല. ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോൾ കോൺഗ്രസിൽ ചേർന്ന് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രവർത്തിക്കുവാനാണ് താൻ മുൻതൂക്കം നൽകുന്നതെന്നും അമൃത വ്യക്തമാക്കി.