case

പാലക്കാട്: ചെർപ്പുളശേരി പീഡനാരോപണ കേസിലെ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുന്നത്.

ചെർപ്പുളശ്ശേരിയിലെ സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

മാർച്ച് 16ന് മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയും താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പൊലീസിന് മൊഴി നൽകുകയുമായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തു. സി.പി.എം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവം. കഴിഞ്ഞ വർഷം മാഗസിൻ തയ്യാറാക്കലിന്റെ ഭാഗമായി പാർട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിൽ വച്ചായിരുന്നു പീഡനം നടന്നതെന്നാണ് യുവതി പറയുന്നത്.

അതേസമയം,​ ആരോപണവിധേയനായ യുവാവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും കാര്യമായ ബന്ധമില്ലെന്നും ഏത് വിധേനയുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.