jacob-thomas

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതിനാൽ ഐ.പി.എസ് സ്ഥാനം രാജിവയ്‌ക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിനും യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാനും കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം. അഴിമതി വിരുദ്ധ പ്രതിച്ഛായയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനെന്ന പരിവേഷവും ജേക്കബ് തോമസിന് അനുകൂല ഘടകങ്ങളാണ്.

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുൻപ് ചിന്തിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജനസേവനം മാത്രമായിരുന്നു മനസിൽ.എന്നാൽ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവിൽ സർവീസ് ഏറെ ആഗ്രഹിച്ച് ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സർവീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്‌പെൻഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വർഷത്തോളം സർവീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ പുസ്‌തകത്തിലൂടെ വിമർശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെൻഡ് ചെയ്‌തു. തുറമുഖ ഡയറക്‌ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്‌പെൻഷൻ ലഭിച്ചു. സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവഷ്യപ്പെട്ട് കേന്ദ്രസർക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.