bjp

ന്യൂഡൽഹി : അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകിട്ട് ഏഴിന് പ്രഖ്യാപിക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. ഇതിനായി വൈകിട്ട് ഏഴിന് നദ്ദ മാദ്ധ്യമങ്ങളെ കാണും.

ഇന്നലെ രാത്രി ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയിരുന്നില്ല. ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.രാത്രി ഒരു മണി വരെ യോഗം തുടർന്നതിനാൽ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചർച്ചകൾ കൂടി പൂർത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

ഇടത് - വലത് മുന്നണികൾ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് പ്രചാരണരംഗത്ത് പാർട്ടിയെ പിന്നോട്ടടിച്ചതായി ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായത് തന്നെ ഇന്നലെയാണ്.

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. ഏറെ നീണ്ട അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും മാറി ആറ്റിങ്ങലിൽ ജനവിധി തേടുക.