തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ കൃത്യമായ നിലപാടുകൾ ഇല്ലാത്തവരാണ് കോൺഗ്രസ് നേതാക്കളെന്ന് വ്യക്തമായതായി തൃപ്പൂണിത്തറ എം.എൽ.എ എം. സ്വരാജ്. കോൺഗ്രസ് നേതാക്കൾ പറയുന്ന വാക്കുകൾക്ക് , വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നെന്നും സ്വരാജ് ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രഖ്യാപനത്തിന് മുമ്പെ കെ. മുരളീധരന്റെ ഒരു ചാനലിനോട് സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ടാണ് സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കുന്നുണ്ടോ എന്ന മദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നിയമാസഭ അംഗം മത്സരിക്കേണ്ട എന്നാണ് കോൺഗ്രസ് നേതൃത്തത്തിന്റെ തീരുമാനമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും മുരളീധരൻ പറയുന്നു.
കേന്ദ്ര നേതൃത്വം തങ്ങൾക്ക് ഒാരോ ചുമതലകൾ നൽകിയിട്ടുണ്ട്. തനിക്ക് പ്രചാരണത്തിന്റെ ചുമതലയാണ് കിട്ടിയത്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക വരുമെന്നും അപ്പോൾ ഊഹാപോകങ്ങൾ മാറുമെന്നും മുരളീധരൻ പറഞ്ഞു. ആറ് എം.എൽ.എമാരെ ലോക്‌സഭ സ്ഥാനാർത്ഥിയാക്കിയ എൽ.ഡി.എഫിനെയും മുരളീധരൻ പരിഹരിക്കുന്നുണ്ട്.
ഇതിനെയാണ് സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മണിക്കൂറുകൾ മാത്രം ആയുസുള്ള വാക്കുകൾ..
എം. സ്വരാജ് .
ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പട്ടേലിന്റെയുമൊക്കെ കോൺഗ്രസ് ഇന്ന് ഒരു ഭൂതകാലസ്മരണ മാത്രമാണ്.
കോൺഗ്രസിലെ ഉരുക്കുമനുഷ്യരുടെ സ്ഥാനത്ത് അലുമിനിയം മനുഷ്യർ കടന്നു വന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ തുറന്നു പറഞ്ഞത് ശ്രീ.കെ.മുരളീധരനാണ്.
കരുത്തൻമാരുടെ കാലം കഴിഞ്ഞ കോൺഗ്രസിൽ നിന്നും കാലാതിവർത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല.
എന്നാലും പറയുന്ന വാക്കുകൾക്ക് , വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ്.
പിറന്ന് മണിക്കൂറുകൾക്കകം മരിച്ചു പോകുന്ന സ്വന്തം നിലപാടുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വരുന്ന നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിനുള്ളത്.