വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികൾക്ക് ഉജ്ജ്വല തുടക്കം. ടി.പി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് കെ.മുരളീധരൻ പ്രചാരണം ആരംഭിച്ചു. ഇത്തവണ പതിവിൽ നിന്നും വ്യത്യസ്‌തമായി യു.ഡി.എഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് ആർ.എം.പി പ്രഖ്യാപിച്ചു.
യു.ഡി.എഫ് കൺവെൻഷനു പിന്നാലെയാണ് മുരളീധരൻ ഒഞ്ചിയത്തെത്തിയത്. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ.രമയുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നാണ് ആർ.എം.പി ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോൾ മണ്ഡലത്തിൽ സ്വാധീനമുള്ള ആർ.എം.പി യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന തീരുമാനം സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പ്രതിരോധത്തിലാക്കി. വടകര മണ്ഡലത്തിൽ കോൺഗ്രസിനു ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയാണ് മുരളീധരൻ എന്നാണ് ആർ.എം.പിയുടെ അഭിപ്രായം.