gautam-gambhir-bjp

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു.ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്,​ അരുൺ ജെയ്‌റ്റ്‌ലി എന്നിവരാണ് ഗംഭീറിന് ബി.ജെ.പിയുടെ അംഗത്വം ഔദ്യോഗികമായി കൈമാറിയത്. ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സീറ്റിൽ ഗംഭീർ മത്സരിക്കുമെന്നാണ് വിവരം. നരേന്ദ്ര മോദിയുടെ ഭരണത്തിലും ആശയങ്ങളിലും ആകൃഷ്‌ടനായാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്ന് ഗൗതം ഗംഭീർ ചടങ്ങിൽ പറഞ്ഞു.

2014 തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുൺ ജെയ്‌‌റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്‌സറിൽ ഗൗതം ഗംഭീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗൗതം ഗംഭീർ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ബി.ജെ.പിയിൽ ചേർന്ന് തിര‌ഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ ഇപ്പോൾ കമന്റേറ്ററായി പ്രവർത്തിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്‌താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ ശക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത ഗംഭീർ ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും വാർത്തയിൽ ഇടം നേടാറുണ്ട്.

എവിടെ നിന്നും മത്സരിക്കും?

ഡൽഹി ലോക്‌സഭാ മണ്ഡ‌ലത്തിൽ നിന്നും ബി.ജെ.പിയുടെ മീനാക്ഷി ലേഖിയ്‌ക്ക് പകരം ഗംഭീറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകയായിരുന്ന മീനാക്ഷിയുടെ പ്രവർത്തനത്തിൽ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരും അതൃപ്‌തി രേഖപ്പെടുത്തിയതും ഇവിടെ മറ്റൊരു മുഖത്തെ പരീക്ഷിക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് രംഗത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും നിർണായക ഇടപെടൽ നടത്തുന്നതാണ് ഗംഭീറിന് നറുക്ക് വീഴാൻ കാരണം. 2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും നേടി ബി.ജെ.പി സമ്പൂർണ ആധിപത്യം നേടിയെങ്കിലും ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇത്തവണ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇരുപാർട്ടികളും യോജിച്ച് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും ഡൽഹിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.