kaumudy-news-headlines

1. രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ബി.ജെ.പിയെ വെട്ടിലാക്കി കോഴ പണകണക്കുകള്‍ പുറത്ത് വിട്ട് ഇംഗ്ലീഷ് മാസിക. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ ഡയറി പുറത്ത്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറി എന്ന് മാസികയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് ആരോപണം. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല

2. കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്ലിക്കും 150 കോടി വീതം നല്‍കി. രാജ്നാഥ് സിംഗിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി വീതവും ജഡ്ജിമാര്‍ക്ക് 250 കോടിയും നല്‍കി. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി എന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ പരാമര്‍ശം. ആദായ നികുതി വകുപ്പിന് കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പിന്റെ പകര്‍പ്പ് സഹിതമാണ് മാസിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്

3. ബി.ജെ.പി നേതാക്കള്‍ക്ക് പണം നല്‍കിയത് 2009 ജനുവരി 17ന്. ബി.ജെ.പി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18ന്. 2008 - 11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ. വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ചൗക്കീദാര്‍ മറുപടി പറയാന്‍ തയ്യാറാകണം എന്ന് കോണ്‍ഗ്രസ്. സുതാര്യമായ അന്വേഷണം വേണം എന്നും സുര്‍ജേവാല

4 യെദ്യൂരപ്പയ്ക്ക് എതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വം. ഡയറിലെ കയ്യക്ഷരവും ഒപ്പും യെദ്യൂരപ്പയുടേത് അല്ല. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും പുറത്തുവിട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്നും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ

5 സി.പി.എം ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി ഓഫിസില്‍വച്ച് പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്ന പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച മങ്കര, ചെര്‍പ്പുളശേരി പൊലീസ് സംയുക്തമായി തെളിവെടുപ്പ് ആരംഭിച്ചിരുന്നു.

6 കാമുകനും സംഘടനാതലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന ആളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 16ന് ഉച്ചക്ക് പെണ്‍കുട്ടിയുടെ വീടിന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ് പീഡന വിവരം പുറത്തായത്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ മങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഉറുമ്പരിച്ച നിലയിലായിരുന്ന കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

7 അനധികൃത നിര്‍മാണത്തില്‍ മൂന്നാര്‍ പഞ്ചായത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. പഞ്ചായത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതം. പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചാല്‍ പിന്നെ ആര് അനുസരിക്കും എന്ന് കോടതിയുടെ ചോദ്യം. പഴയ മൂന്നാറിലെ മുതിരപ്പുഴ ആറിനോട് ചേര്‍ന്ന് അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ റെവന്യൂ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് മൂന്നാര്‍ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി വിമര്‍ശനം

8 മുതിരപ്പുഴയാറിന് സമീപം നിര്‍മാണത്തിനുള്ള വിലക്കും നിര്‍മാണത്തിന് എന്‍.ഒ.സി വേണമെന്ന ഉത്തരവും പഞ്ചായത്തിന് അറിയില്ലേ എന്ന് ഹൈക്കോടതി. ഗുരുതര ചട്ടലംഘനം നടത്തിയ പഞ്ചായത്തിനെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതം എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സമര്‍പ്പിച്ചത്.

9 പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രതികളില്‍ ഒരാളായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്, സജ്ജാദ് ഖാനെ. ഇന്നലെ രാത്രി ചെങ്കോട്ട ഏരിയയില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയില്‍ ആയത്. ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം സജ്ജദ് ഖാന്റേത് ആയിരുന്നു എന്ന് പൊലീസ്. ഭീകരാക്രണത്തിന് ശേഷം ഇയാള്‍ ഡല്‍ഹിയിലേക്ക് കടക്കുക ആയിരുന്നു

10.ഡല്‍ഹിയില്‍ സജ്ജാദ് എന്ന പേരില്‍ കച്ചവടക്കാരനായി ഒളിവില്‍ കഴിയവെ ആണ് ഇയാള്‍ പിടിയിലായത്. ജെയ്‌ഷെയുടെ പ്രവര്‍ത്തകര്‍ ആയിരുന്ന ഇയാളുടെ രണ്ട് സഹോദരങ്ങള്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

11. പാക് ഹൈക്കമ്മിഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് ഇന്ത്യ വിട്ട് നില്‍ക്കും. ഇന്ത്യയുടെ നടപടി, ജമ്മു കാശ്മീര്‍ വിഘടന സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്. പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ വിഘടനവാദി നേതാക്കള്‍ക്ക് എതിരെ സ്വീകരിക്കുന്നത് കടുത്ത നടപടികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷവും ഹുറിയത്ത് നേതാക്കളെ ക്ഷണിക്കുന്നത് ഇന്ത്യ എതിര്‍ത്ത് ഇരുന്നു എങ്കിലും ദേശീയ ദിനത്തില്‍ വിട്ടു നില്‍ക്കുന്നത് ഇത് ആദ്യമായാണ്