തിരുവനന്തപുരം: മുഖ്യമന്ത്രി ആകാൻ വേണ്ടി കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ കേന്ദ്രനേതാക്കൾക്കും മന്ത്രിമാർക്കും 1800 കോടിരൂപ കോഴ നൽകിയെന്ന ആരോപണത്തിൽ രൂക്ഷവിമർശനവുമായി ഭരണ പരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തി. മറ്റ് ചൗക്കീദാർമാർക്ക് 1800 കോടി രൂപ കൊടുത്തെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് യെദ്യൂരപ്പ എത്ര കോടി സമ്പാദിച്ച് കാണുമെന്ന് വി.എസ് ചോദിച്ചു. ഫേസ്ബുക്ക പോസ്‌റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...
ഓരോ ബിജെപി നേതാവും സ്വയം കുറ്റസമ്മതം നടത്തിക്കൊണ്ടിരിക്കുകയാണ്. "ഞാനും ചൗക്കീദാര്‍" എന്നാണ് മുദ്രാവാക്യം. ഒരു ജാതിപ്പേര് പോലെ, സ്വയം കള്ളനെന്ന് വിളിച്ച് അഭിമാനിക്കുന്നതിനിടയിലാണ്, 2009-ൽ 'ചൗക്കീദാർ' യെദ്യൂരപ്പ മറ്റു ബിജെപി 'ചൗക്കീദാർമാർക്ക്' കൈക്കൂലിയായി നൽകിയത് 1800 കോടി രൂപയാണ് എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്. അങ്ങനെയെങ്കിൽ 'ചൗക്കീദാർ' യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് എത്രകോടി രൂപ അഴിമതിയിലൂടെ സമ്പാദിച്ചുകാണും?