തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അമേത്തിക്ക് പുറമെ വയനാട് മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ രാഹുലിന് മുന്നിലും ഹൈക്കമാൻഡിന് മുന്നിലും വച്ചിരുന്നു. രാഹുലിനെ ഔദ്യോഗികമായി കെ.പി.സി.സി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥിരീകരിച്ചു. വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായ ടി.സിദ്ധീഖ് താൻ പിന്മാറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. അത് കേരളത്തിലാകുമെന്നും സുരക്ഷിത മണ്ഡലം എന്ന നിലയിൽ വയനാട് പരിഗണിച്ചേക്കുമെന്നുമായിരുന്നു റിപ്പോർട്ട്. ചില കോൺഗ്രസ് നേതാക്കന്മാർ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തു. ഇപ്പോൾ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത് കോൺഗ്രസിന്റെ നിർണായക രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഉത്തരേന്ത്യ മുഴുവൻ കോൺഗ്രസ് തൂത്തുവാരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് രാഹുലാണ്. അദ്ദേഹം മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഘടകകക്ഷി നേതാക്കൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ വയനാട് സീറ്റിൽ മത്സരിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഉമ്മൻചാണ്ടിയും കൊല്ലത്ത് വ്യക്തമാക്കി. രാഹുൽ വരുന്നതിൽ സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ വരികയാണെങ്കിൽ യു.ഡി.എഫിന് കൂടുതൽ മേൽക്കൈ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോൺഗ്രസിന് മേൽക്കൈ ലഭിക്കുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ സജീവമായത്. എന്നാൽ വടക്കേ ഇന്ത്യയിൽ പ്രവർത്തനം കേന്ദ്രീകരിക്കേണ്ടതിനാൽ കേരളത്തിലേക്കില്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ രാഹുലിന്റെ മണ്ഡലമായ അമേത്തിയിൽ ബി.ജെ.പിയുടെ സ്വാധീനം മുൻപുള്ളതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് അമേത്തിയിൽ രാഹുലിന്റെ എതിരാളി. അതുകൊണ്ട് തന്നെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയിൽ വയനാട് മത്സരിക്കണമെന്നാണ് പാർട്ടിയിലെ ആവശ്യം. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുകയാണെങ്കിൽ കർണാടകയിലെ ചില മണ്ഡലങ്ങളെയാവും പരിഗണിക്കുകയെന്നാണ് നെഹ്റു കുടുംബത്തിലെ കീഴ്‌വഴക്കങ്ങൾ നോക്കി പലരും കരുതിയിരുന്നത്. എന്നാൽ, കർണാടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത് നന്നാകുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നൽകിയ ഉപദേശം.