ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റിൽ നിന്നും മത്സരിക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് പി.സി.ചാക്കോ പറഞ്ഞു. വയനാട്ടിൽ നിന്ന് മത്സരിക്കാമെന്ന് രാഹുൽ സമ്മതിച്ചതായി ഏതെങ്കിലും നേതാക്കൾ പറയുന്നുണ്ടെങ്കിൽ അത് വസ്‌തുതാ വിരുദ്ധമാണ്. രാഹുൽ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നതാണ് സത്യം. എന്നാൽ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ വ്യക്തമാക്കി.
കേരളത്തിൽ സി.പി.എമ്മിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് താൻ യോജിക്കുന്നില്ല. ദേശീയാടിസ്ഥാനത്തിൽ ഒരുമിച്ച് നിൽക്കുന്ന പാർട്ടികൾ പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുന്ന കീഴ്‌വഴക്കം നേരത്തെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ പ്രധാന ശത്രു ബി.ജെ.പി തന്നെയാണ്. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന് കർണാടക, തമിഴ്നാട്, കേരള തുടങ്ങിയ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ നടന്നത് ഗ്രൂപ്പ് വീതം വയ്‌പ്പാണ്. ചിലർക്ക് സങ്കുചിത താത്പര്യമാണ്. സങ്കുചിത താത്പര്യങ്ങൾക്കപ്പുറം ഒന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.