owaisi-agaist-modi

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ രൂക്ഷവിമർശനവുമായി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ടപ്പോൾ ബീഫ് ബിരിയാണിയും തിന്ന് മോദി കിടന്നുറങ്ങുകയായിരുന്നുവെന്ന് ഒവൈസി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ ഹൈദരാബാദ് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് അറിയിച്ച ഒവൈസി തന്റെ പോരാട്ടം രാജ്യത്തെ മതേതരത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയാണെന്നും വ്യക്തമാക്കി.

പുൽവാമയ്‌ക്ക് പ്രതികാരമായി ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. ബാലാക്കോട്ടിൽ 300 മൊബൈൽ ഫോണുകൾ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. ബാലാക്കോട്ടിലെ 300 മൊബൈൽ ഫോണുകൾ കണ്ടെത്താൻ കഴിയുന്ന നിങ്ങൾക്ക് പുൽവാമയിൽ മൂക്കിന് താഴെ 50 കിലോ ആർ.ഡി.എക്സ് കണ്ടെത്താൻ കഴിയാതെ പോയത് വൻ വീഴ്‌ചയാണെന്നും ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോൾ അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്‌നാഥ് സിംഗും ബീഫ് ബിരിയാണിയും തിന്ന് ഉറങ്ങുകയായിരുന്നോ എന്നും ഒവൈസി ചോദിച്ചു.

ഇന്ത്യയിൽ രണ്ട് ദേശീയ പാർട്ടികൾ ഉണ്ടെന്നാണ് ചിലരുടെ വാദം. എന്നാൽ ശരിക്കും ബി.ജെ.പി എന്നൊരു ദേശീയ പാർട്ടി മാത്രമേ ഉള്ളൂവെന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസ് ബി.ജെ.പിയുടെ മറ്റൊരു പാർ‌ട്ടിയായി പ്രവർത്തിക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം കുറ‌ഞ്ഞുവരികയാണെന്നും ഒവൈസി പറഞ്ഞു.