indian-navy-

ന്യൂഡൽഹി: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നാശം വിതയ്‌ക്കുകയും 700 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്‌ത ഇദായ് കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആദ്യം ഓടിയെത്തിയത് ഇന്ത്യൻ നാവികസേന. കൊടുങ്കാറ്റ് ആഞ്ഞുവീശിയതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 192 പേരെ രക്ഷിച്ചതായും മൊസാംബിക്കിൽ സേന സജ്ജീകരിച്ചിരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ 1381 പേർക്ക് വൈദ്യസഹായം നൽകിയതായും നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റഅ മൊസാംബിക്ക്, സിംബാവേ, മലാവി തുടങ്ങിയ രാജ്യങ്ങളിലെ പകുതിയോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വെള്ളമിറങ്ങിയാൽ മാത്രമേ യഥാർത്ഥ മരണസംഖ്യ കണക്കാക്കാൻ ആകൂ എന്നുമാണ് റിപ്പോർട്ട്.

മൊസാംബിക്കിൽ നിന്നുള്ള സഹായ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ ഇന്ത്യൻ നാവികസേനയുടെ മൂന്ന് പടക്കപ്പലുകൾ അവിടേക്ക് തിരിച്ചു. മൊസാംബിക്കിലെ തുറമുഖ നഗരമായ ബെയ്‌റ കേന്ദ്രമാക്കിയാണ് സേനയുടെ പ്രവർത്തനം. ഐ.എൻ.എസ് സുജാത, ഐ.സി.ജി.എസ് സാരഥി, ഐ.എൻ.എസ് ശ്രാദുൽ എന്നീ കപ്പലുകളാണ് മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നത്. കെട്ടിടങ്ങളിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഇന്ത്യയുടെ ചേതക് ഹെലിക്കോപ്‌ടറുകൾ നിരീക്ഷണം നടത്തുന്നുണ്ട്. ദുരിതം വിതച്ച മേഖലകളിൽ ഭക്ഷണവും അടിയന്തര സഹായവുമെത്തിക്കാനും ഹെലിക്കോപ്‌ടറുകൾ ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി അടിയന്തര സഹായവുമായി ഐ.എൻ.എസ് മഗാർ എന്ന കപ്പിൽ ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് തിരിക്കും. ഇദായ് ചുഴലിക്കാറ്റുണ്ടായപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യം സഹായമെത്തിച്ചത് ഇന്ത്യൻ നാവികസേനയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യൻ നാവികസേനയുടെ നിസ്വാർത്ഥസേവനം എല്ലാവർക്കും മാതൃകയാണെന്നാണ് അന്താരാഷ്ട്ര സമൂഹം പറയുന്നത്.