alphons-kannanthanam

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ആദ്യ ദിവസം തന്നെ മണ്ഡലം മാറി വോട്ട് ചോദിച്ച് അബദ്ധത്തിൽ ചാടിയ വിഷയത്തിൽ കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തി. വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമാണോ എന്നായിരന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണന്താനത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണന്താനം വോട്ടുചോദിച്ച് ചാലക്കുടിയിൽ എത്തിയത് ആശ്ചര്യമുളവാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തിയത്. വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോ. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലാണ്. കണ്ടവരോടൊക്കെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. നിങ്ങൾ വോട്ട് ചെയ്യണം,ജയിപ്പിക്കണം എന്നാണ് പറഞ്ഞത്. എനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്ന് ആലുവയിൽ ബസിൽ എത്തിയാണ് കണ്ണന്താനം ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചത്. ആലുവ ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമാണെന്ന കാര്യം പ്രവർത്തകർ ഒാർമ്മിപ്പിച്ചതിന് തുടർന്ന് അദ്ദേഹം തിരിച്ച് പോയി. നെടുമ്പാശേരിയിൽ നിന്നും കെ.എസ്.ആർ.ടി.സി.എസി ലോ ഫ്ലോർ ബസിലാണ് ആലുവയ്ക്ക് മന്ത്രി തിരിച്ചത്. ബസിനുള്ളിലും മന്ത്രി വോട്ടഭ്യർഥന തുടർന്നിരുന്നു. ബസിൽ ആലുവയിലെത്തിയ കണ്ണന്താനം കാണുന്നവരോടെല്ലാം വോട്ടഭ്യർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് മണ്ഡലം മാറിയ കാര്യം പ്രവർത്തകർ ഒാർമ്മിപ്പിക്കുന്നത്. ഉടനെ തന്നെ കാറിൽ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. എറണാകുളം തന്റെ രണ്ടാം വീടാണെന്നും അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്നും പ്രചരണത്തിനിടെ കണ്ണന്താനം പറഞ്ഞു.