news

1. വയനാട് മണ്ഡലം ഒഴിച്ചിട്ട് കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. ബംഗളൂരു സൗത്തിലെയും ശിവഗംഗയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന ബംഗളൂരു സൗത്തില്‍ ബി.കെ ഹരിപ്രസാദ് സ്ഥാനാര്‍ത്ഥിയാകും. തമിഴ്നാട്ടിലെ ശിവഗംഗയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മത്സരിക്കും. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല.

2. വിവിധ സംസ്ഥാങ്ങളിലെ പത്ത് സ്ഥാനാര്‍ത്ഥികളെ ആണ് ഒന്‍പതാം പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വയനാട്. വടകരയില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണ ആയെങ്കിലും ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താതതിനാല്‍ പട്ടികയില്‍ ഇനിയും മാറ്റം വരുമോ എന്ന ആശങ്കയില്‍ നേതാക്കള്‍

3. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി സൂര്യാഘാത മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്

4. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം സൂര്യാഘാതം ഏറ്റത് 118 പേര്‍ക്ക്. തിരുവനന്തപുരത്തും കണ്ണൂരും സൂര്യാഘാതമേറ്റ് രണ്ട് മരണം. പാറശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. വയലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍. അയിര സ്വദേശി കരുണാകരനാണ് മരിച്ചത്. കണ്ണൂര്‍ വെള്ളോറയില്‍ വൃദ്ധന്‍ മരിച്ചു. കാടന്‍ വീട്ടില്‍ നാരയണനാണ് മരിച്ചത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

5. കാസര്‍കോട് മൂന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. കൊല്ലം പുനല്ലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍.എസ്.പി നേതാവിന് സൂര്യാഘാതമേറ്റു. പുനല്ലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനാണ് സൂര്യാഘാതമേറ്റത്. സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ കനത്ത സൂര്യാഘാതത്തിന് സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

6. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തമ്മില്‍ ഗൂഢമായ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ലാവ്ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാണ്. എന്നാല്‍ സി.ബി.ഐ തയ്യാറല്ലെന്നും ഇത് സി.പി.എം -ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്നും സുധീരന്‍. മറ്റൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് സി.പി.എം കോ-ലീ-ബി എന്ന വ്യാജ പ്രചരണം നടത്തുന്നത്. ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുക എന്നതെന്നും സുധീരന്‍

7. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുക ആണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് ഹാരിസണ്‍ ഭൂമിക്ക് ഉടമസ്ഥത നല്‍കിയത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത കുത്തകകള്‍ക്ക് കൊടുക്കാനുള്ള നീക്കം ഗൂഢാലോചന ആണ്. തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഇപ്പോഴും ഒത്താശ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സിപിഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവം എന്നും സുധീരന്റെ കൂട്ടിച്ചേര്‍ക്കല്‍

8. വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോട് ഉള്ള വിയോജിപ്പ് മാത്രം. വെള്ളാപ്പള്ളി നാഴികക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെ കുറിച്ച് എന്ത് പറയാനാണെന്നും സുധീരന്റെ ചോദ്യം. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. വെള്ളാപ്പള്ളി സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ കണ്ണി. വെള്ളാപ്പള്ളിയെ വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നത്. സിപിഎമ്മിന് രാഷ്ട്രീയ ജീര്‍ണ്ണത സംഭവിച്ചിരിക്കുന്നു എന്നും സുധീരന്‍

9. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകുന്ന കാര്യത്തില്‍ തീരുമാനം ഇന്നില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യം

10. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുക ആണ് എങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഇടതുപക്ഷം തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല. രാഹുലിന് എതിരെ ഇടുതുപക്ഷ സ്ഥാനാര്‍ത്ഥിയെ നല്‍കുന്നതിലൂടെ എന്ത് സന്ദേശമാണ് സി.പി.എം നല്‍കുന്നത് എന്നും മുഖ്യനോട് ചെന്നിത്തലയുടെ ചോദ്യം. വയനാട് സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി.

11. അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നത് പക്വമായ രീതിയില്‍ അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. നടന്നത്, ഗ്രൂപ്പ് വീതം വയ്പ്പ് മാത്രം. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സങ്കുചിത ഗ്രൂപ്പ് താത്പര്യങ്ങളെ മറികടക്കാന്‍ ആവുന്നില്ല. കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി സമ്മതം അറിയിച്ചതായി അറിയില്ല. എന്നാല്‍ ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് നല്ല കാര്യം എന്നും പി.സി ചാക്കോ

12. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി വിവരം. ഉത്തര്‍പ്രദേശിലെ വാരണാസിക്ക് പുറമെ, ബംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിക്കും എന്ന് സൂചന. ദക്ഷിണേന്ത്യയില്‍ മോദിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്ന് നേതാക്കള്‍