ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിൽ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് കടുത്ത നിരാശയെന്ന് റിപ്പോര്‍ട്ട്. സീറ്റ് നിഷേധിച്ചതിലല്ല, നിഷേധിച്ച രീതിയിലാണ് അദ്ദേഹത്തിന് പ്രതിഷേധമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. അദ്വാനിയുമായി ഇതുവരെ മുന്‍നിര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് അറിയാന്‍ സാധിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് ആറു തവണ ലോക്‌സഭയിലേക്കെത്തിയിട്ടുള്ള അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ നിന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ജനവിധി തേടുന്നത്. വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കിയാണ് ബി.ജെ.പി ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 91 വയസുള്ള അദ്വാനി വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. 2014-ല്‍ ബി.ജെ.പി അധികാരത്തിലേറിയ ഉടന്‍ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിര്‍ന്ന നേതാക്കളേയും പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.