mohanlal-sreekumar-menon

പോത്തൻകോട്: പ്രണവ പത്മം പുരസ്‌കാരം ഏറ്റുവാങ്ങാനായി എത്തിച്ചേരുന്ന മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ വരവേൽക്കാനായി ശാന്തിഗിരി ആശ്രമം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് ആറിന് പുരസ്‌കാരം നേപ്പാൾ മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാൽ മോഹൻലാലിന് നൽകും. അരലക്ഷം പേർ സാക്ഷിയാകുന്ന ചടങ്ങിന്റെ ചുമതല സംവിധായകൻ ശ്രീകുമാർ മേനോനാണ്. ശ്രീകുമാറിന്റെ മേൽനോട്ടത്തിലാണ് കലാവിരുന്ന് അരങ്ങേറുന്നത്. വേദിയും ഓഡിറ്റോറിയത്തിന്റെയും രൂപകൽപന ചെയ്‌തതും ശ്രീകുമാർ മേനോനാണ്.

ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ചടങ്ങ് അവിസ്മരണീയമാക്കാനുള്ള തീവ്രയത്നത്തിലാണ് ശാന്തിഗിരി ആശ്രമം. മോഹൻലാലിനെ ആദരിക്കുന്ന കലാവിരുന്ന് ‘വിസ്മയ മോഹനം’ വൈകിട്ട് അഞ്ചിന് തുടങ്ങും. നൂറോളം വിശിഷ്ട വ്യക്തികൾക്കിരിക്കാവുന്ന ആകർഷണീയവും വിശാലവുമായ വേദിയിലാണ് പുരസ്‌കാര സമർപ്പണവും കലാപരിപാടികളും അരങ്ങേറുന്നത്.

മോഹൻലാലിനെ വരവേൽക്കാൻ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ കുട്ടികൾ പ്രത്യേകം നൃത്തപരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. കൂടാതെ പുരസ്കാര സമർപ്പണത്തിന് ശേഷം മോഹൻലാലുമായി കോളേജ് വിദ്യാർത്ഥികളുടെ മുഖാമുഖം പരിപാടിയും നടക്കും. മന്ത്രിമാർ എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ കലാസാംസ്‌കാരിക സാഹിത്യനായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിങ്ങനെ നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും. പുരസ്‌കാര സമ്മാന വേദിയിൽ വച്ച് ഡോ. ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ 'ഹൃദയരാഗങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങളെ കോർത്തിണക്കിയ വിസ്മയമോഹനം, വയലിസ്റ്റ് ശബരീഷിന്റെ നാദധാര, ചലച്ചിത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റ്, സുധീപ്കുമാർ, രവിശങ്കർ ഉൾപ്പെടെയുള്ളവർ നയിക്കുന്ന ഗാനതരംഗം, സംഗീതജ്ഞൻ ചാൾസ് ആന്റണിയുടെ ഗിറ്റാർ സംഗീതം, ചലച്ചിത്ര ടി.വി താരങ്ങളായ നോബി മാർക്കോസ്, ബിനുകമൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഹാസ്യവിരുന്ന് തുടങ്ങിയ പരിപാടികളും നടക്കും.