bjp

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. രാഹുൽ വന്നാൽ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ കേന്ദ്ര നേതൃത്വം ശക്തമായ സ്ഥാനാർത്ഥിയെ നിറുത്തുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. സംസ്ഥാന നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് അറുപത് ശതമാനം ന്യൂനപക്ഷജനസംഖ്യയുള്ള മണ്ഡലമാണെങ്കിലും എൻ.ഡി.എ ശക്തമായ മത്സരം കാഴ്ചവയ്ക്കും. മണ്ഡലത്തിലെയും സമീപത്തെയും ജില്ലാഘടകങ്ങൾ എന്തിനും തയാറാണെന്നും പിള്ള പറഞ്ഞു.അതേസമയം,​ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ വയനാട്ടിലും മത്സരിക്കുമോ ഇല്ലയോ എന്ന സസ്പെൻസ് നിലനിറുത്തി രാഹുലിന്റെ വാർത്താ സമ്മേളനം. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചപ്പോൾ വയനാട്ടിലെ സ്ഥാനാർത്ഥ്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനമായ മിനിമം വാഗ്‌ദ്ധാനത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും മിണ്ടാൻ രാഹുൽ തയ്യാറായില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ മറ്റൊന്നിനെക്കുറിച്ചും താൻ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാർത്താ സമ്മേളനങ്ങൾ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വാർത്താ സമ്മേളനങ്ങളിൽ നിന്ന് ഒളിച്ചോടുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.