news

1. തിരുവനന്തപുരത്തെ സുരക്ഷ മേഖലയില്‍ പറന്നത് റെയില്‍വേയുടെ ഡ്രോണ്‍ അല്ലെന്ന് സ്ഥിരീകരണം. റെയില്‍വേ സര്‍വേയുടെ ആവശ്യത്തിന് വേണ്ടിയാണോ ഡ്രൊണ്‍ പറത്തിയത് എന്ന നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥിരീകരണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 11.15ന് ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്.

2. ഉപയോഗിച്ചത് കളിപ്പാട്ടം പോലുള്ള ഡ്രോണ്‍ ആവാം എന്നും ആശങ്ക വേണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രൊണ്‍ പറന്നതിന് 15 മിനിറ്റ് മുന്‍പ് പൊലീസ് ആസ്ഥാനത്തിന് മുകളിലും അജ്ഞാത ഡ്രോണ്‍ പറന്നതായി സ്ഥിരീകരിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ വ്യോമസേനയുടേയും ഐ.എസ്.ആര്‍.ഒയുടെയും സഹായത്തോടെ പ്രത്യേക സംഘത്തെ രൂപീകരിച്ചു

3. കനത്ത ചൂടില്‍ ചുട്ട് പൊള്ളി കേരളം. സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യാതാപമേറ്റത് 24 പേര്‍ക്ക്. പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്കും വീതവും കോട്ടയത്ത് നാല് പേര്‍ക്കും, കൊല്ലത്ത് ഏഴ് പേര്‍ക്കും സൂര്യഘാതം ഏറ്റു. കോട്ടയം ഉദയനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകന് സൂര്യാതാപമേറ്റു. കോട്ടയം നഗരസഭിയലെ ശുചീകരണ തൊഴിലാളി ശേഖരനും പട്ടിത്താനം സ്വദേശികളായ തങ്കച്ചന്‍ കുറുമുള്ളൂര്‍ സ്വദേശി സജിയ്ക്കും കാഞ്ഞിരപ്പള്ളി സ്വദേശിയായ നാല് വയസുകാരിക്കും പൊള്ളലേറ്റു

4. പുനല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും ഇടുക്കി രാജക്കോട്ടില്‍ ഒരു കര്‍ഷകനും സൂര്യാതാപമേറ്റവരില്‍ ഉള്‍പ്പെടുന്നു. പാലക്കാടും മലപ്പുറത്തും സൂര്യാതാപമേറ്റ രണ്ട് പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വ്യാഴാഴ്ച വരെ അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

5. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇന്നലെ വരെ 3481 പേര്‍ക്ക് ചിക്കന്‍ പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍നിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. സൂര്യാതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് സംബന്ധിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും.

6. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും സജീവമാണ്. പ്രചരണം ചൂട് പിടിച്ച് മുന്നേറുകയാണ് സൈബര്‍ ലോകത്തും. സോഷ്യല്‍ മീഡിയിയലെ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമായാല്‍ ഇനി പിടിവീഴും. തമാശയ്ക്കും ട്രോളുകള്‍ക്കും അല്ലാതെ സൈബര്‍ ലോകത്ത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

7. കമ്മിറ്റിയുടെ ഭാഗമായുള്ള മീഡിയ സെല്‍ തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലാവും പ്രവര്‍ത്തനം നടത്തുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങുന്ന ദിവസം മുതലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരവും മതസ്പര്‍ദ്ധ പരത്തുന്നതുമായ പോസ്റ്റുകള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇലക്രേ്ടാണിക് മീഡിയയില്‍ തിരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനുള്ള മുന്‍കൂര്‍ അനുമതി നിബന്ധന സോഷ്യല്‍ മീഡിയയ്ക്കും നിര്‍ബന്ധമാണ്

8. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയാല്‍ സര്‍ക്കാരിന് തടയാന്‍ ആകില്ലെന്ന് ജേക്കബ് തോമസ്. വി.ആര്‍.എസിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ സ്വയം വിരമിച്ചതായി കണക്കാക്കുന്നു. ചാലക്കുടിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ല എന്നും വ്യക്തമാക്കി. ജേക്കബ് തോമസ് നിലപാട് വ്യക്തമാക്കിയത് മൂന്ന് മാസത്തെ നോട്ടീസ് പിരീഡില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍

9. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത് കഴിഞ്ഞ ആഴ്ച്ച. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെ ഇനിയും ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ ആവില്ല. ഐ.എ.സ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചാല്‍ നിര്‍ബന്ധിച്ച് പിടിച്ചു നിര്‍ത്തേണ്ടത് ഇല്ല എന്നാണ് 2017ലെ കേന്ദ്രനയം. വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി എന്നും ജേക്കബ് തോമസിന്റെ പ്രതികരണം.

10. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം നാളെ ഉണ്ടാവും. അമേഠി രാഹുലിന്റെ കര്‍മ്മഭൂമി ആവും എന്ന് കോണ്‍ഗ്രസ് പറയുമ്പോഴും ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ നിന്നു കൂടി അദ്ദേഹം മത്സരിക്കും എന്ന് സൂചന നല്‍കി ദേശീയ നേതാക്കള്‍. അത് കേരളത്തില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനം വരാനുള്ളത്

11. രാഹുലിനായി തമിഴ്നാട് ഘടകവും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എങ്കിലും അതിനുള്ള സാധ്യത കുറവാണ്. രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണം എന്ന് കെ.പി.സി.സി ആവശ്യം ഉന്നയിച്ചതായി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു. സ്ഥാനാര്‍ത്ഥി ആവുന്ന കാര്യത്തില്‍ തീരുമാനം നീട്ടരുത് എന്ന് രാഹുലിനോട് കേരള നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വയനാട് സീറ്റില്‍ തന്നെ രാഹുല്‍ മത്സരിക്കും എന്നാണ് പ്രതീക്ഷ. തീരുമാനം വൈകുന്നത് പ്രചരണത്തെ ബാധിക്കും എന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്