ashitha

അരുവിക്ക് മേലെ വീശുന്ന തണുത്തകാറ്റിന് പൊട്ടുതൊട്ട മുഖമായിരുന്നു അത്. അഷിത. ഗുരു നിത്യചൈതന്യ യതി പകർന്ന ആത്മീയചൈതന്യം പ്രകാശപൂരിതമാക്കിയ കണ്ണുകൾ, ഭൂമിയോളം താഴുന്ന വാക്കുകൾ.... സ്‌നേഹവും സൗമ്യതയും മുഖത്തോടുമുഖം നോക്കിയിരുന്നാൽ രണ്ടിനുമിടയിൽ നിന്ന് ഉയർന്നുവരുന്നൊരു തണുപ്പുണ്ട് . ആ തണുപ്പിനും പേര് അഷിതയെന്നാണ്.

ഒരിക്കൽ മാത്രമേ നേരിൽക്കണ്ടുള്ളൂ. ഒരു ചടങ്ങിൽ, എന്നത്തെയും പോലെ ചുറ്റിലും സ്നേഹം മാത്രം പ്രസരിപ്പിച്ച് ... ആ കാഴ്‌ചയ്‌ക്ക് ശേഷമാണ് ഫേസ് ബുക്ക് ചങ്ങാതിയായ ആ അമ്മയോട് ചാറ്റിലൂടെ 'അമ്മയുടെ നമ്പർ തരാമോ?' എന്ന് ചോദിച്ചത്. 'എന്റെ നമ്പർ എനിക്കറിയില്ല, ഞാനെന്നെ വിളിക്കാറില്ലല്ലോ'. ഒരു പത്രലേഖകന്റെ പേര് പറഞ്ഞിട്ട് അദ്ദേഹത്തോടു ചോദിക്കൂ എന്നും പറഞ്ഞു.

അവസാനത്തെ എഴുത്ത് കേരളകൗമുദിക്ക് വേണ്ടിയായിരുന്നു. സുജാത ടീച്ചർ വിടവാങ്ങിയപ്പോൾ. നേർത്ത ശബ്‌ദത്തിൽ തണുപ്പുള്ള വാക്കുകൾ ഫോണിലൂടെ കേട്ടുകേട്ട് ഞാനത് പകർത്തിയെടുത്തു.

ആ ഓർമ്മകൾ ഇങ്ങനെയാണ് തുടങ്ങിയത്. :

സുജാത ടീച്ചർ പറയുമായിരുന്നു. - ''ഈ ദേഹം വിട്ടിറങ്ങുമ്പോൾ ഞാൻ ഏറ്റവും ഒടുവിൽ യാത്ര ചോദിക്കുക കുട്ടിയോടായിരിക്കും. " എന്ന്. ടീച്ചർ പോകാനൊരുങ്ങുന്നത് എത്രയോ അകലെയിരുന്നും ഞാനറിഞ്ഞു, പക്ഷേ യാത്ര പറയാൻ ഒരു തരി ഓർമ്മ പോലും ടീച്ചറിൽ അവശേഷിച്ചിരുന്നില്ല.
....അതും നന്നായി. പത്ത് നാൽപ്പത് വർഷം പഴക്കമുള്ള ബന്ധമാണ്. പഴയ തറവാടുകളിലെ ഇരുണ്ട ഇടനാഴി പോലെ ഇരുട്ട് നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ ഞാൻ നടന്നു പോന്നിട്ടുണ്ട്. ആ ഇരുണ്ട ഇടനാഴിയിലേക്കാണ് സുജാത ടീച്ചർ വാതിൽ തള്ളിത്തുറന്ന് കടന്നുവന്നത് " കണ്ണീരുറഞ്ഞ വാക്കുകളാൽ അഷിത പറഞ്ഞു.

വിവശവും നിസഹായവുമായിരുന്ന തന്റെ കൗമാരത്തെക്കുറിച്ചോർത്ത നാളുകളിലൊന്നിൽ അഷിത ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ചോദിച്ചു - '' ബാലന് വീടുപേക്ഷിച്ച് ഷർട്ടിട്ട് ഇറങ്ങിപ്പോകാൻ ഒരു ലോകമുണ്ടായിരുന്നു, ബോധംകെടുംവരെ മദ്യപിക്കാൻ സ്വാതന്ത്ര്യവും. അതേ കാലഘട്ടത്തിൽ ജീവിച്ച ഒരു പെൺകുട്ടി എവിടേക്ക് പോകാൻ, എന്തു ചെയ്യാൻ ? " - ആ വരികളിലുണ്ട്, അഷിതയെന്ന സ്നേഹമയിയായ സ്‌ത്രീ, എഴുത്തുകാരി കടന്നുവന്ന വഴികളുടെ നിഴലുകൾ.

അത്രമേൽ ശാന്തമായി, പുഞ്ചിരിയോടെ , ആത്മീയചൈതന്യത്തോടെ ജീവിച്ച്, എഴുതി, സ്‌നേഹം മാത്രം പ്രസരിപ്പിച്ചു അഷിത. ക്ഷോഭം എന്ന വികാരത്തിന് എന്നും അകലമുണ്ടായിരുന്നു അഷിതയോട്... കടുപ്പമുള്ളതൊന്നും ഇവളിൽ ചേർത്തു വയ്‌ക്കാനാവില്ലെന്നറിഞ്ഞ് ക്ഷോഭം തോറ്റു പോയി അവർക്കു മുന്നിൽ...

കാൻസർ ചികിത്സയ്ക്കിടയിൽ ജൂനിയർ ഓങ്കോളജിസ്റ്റ് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഷിത എഴുതി." ചോദ്യമിതായിരുന്നു : 'അമ്മ, എങ്ങനെ ഇത്രയും സമാധാനത്തോടെയിരിക്കുന്നു.?' മറുപടി -' വീ ആൾ ഡൈ. ഈഫ് നോട്ട് വിത്ത് കാൻസർ,വിത്ത് സംതിങ്ങ് എൽസ്. അതെ, മനുഷ്യൻ മരിക്കും. പരമമായ സത്യം. അത് സ്വീകരിച്ചാൽ പിന്നെ മന:ക്ളേശമില്ല."- അഷിത വിശേഷിപ്പിച്ചതുപോലെ കാൻസറുമായുള ചതുരംഗക്കളി അവസാനിച്ചിരിക്കുന്നു.

പ്രപഞ്ചത്തിൽ സ്‌നേഹത്തിന് വിരാമം എന്നൊന്നില്ല... അഷിതയ്‌ക്കും അർദ്ധ വിരാമമേയുള്ളൂ...  അഷിതയെന്ന വിളക്ക് പ്രസരിപ്പിച്ച പ്രകാശം കെട്ടുപോകുന്നില്ലൊരിക്കലും. ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.