jack-the-ripper-

ലണ്ടൻ: 1880കളിൽ ലണ്ടനിലെ വൈറ്റ് ചാപ്പൽ തെരുവുകളിൽ മരണത്തിന്റെ സീരിയൽമണവുമായി നടന്നകൊലയാളിയ്ക്ക് അക്കാലത്ത് മാദ്ധ്യമങ്ങളും പൊലീസും ഒരുപോലെ നൽകിയ ഓമനപ്പേരായിരുന്നു '' ജാക്ക് ദി റിപ്പർ". കൊലയാളിയെക്കുറിച്ച് നിറംപിടിച്ചവും അല്ലാത്തവുമായ ധാരാളം കഥകൾ എഴുതപ്പെട്ടെങ്കിലും, കൊലപാതകങ്ങളുടെ എണ്ണം കൂടിയതല്ലാതെ കൊലയാളിയാരെന്ന് കണ്ടെത്താൻ ഒരു അന്വേഷണത്തിനും കഴിഞ്ഞില്ല. എന്നാലിപ്പോഴിതാ, കുറ്റവാളിയെന്ന് പൊലീസ് ശക്തമായി സംശയിച്ചിരുന്ന ആളുടെ ഡി.എൻ.എ പരിശോധനഫലം പുറത്തുവന്നതാണ് വാർത്തകളിൽ നിറയെ. പോളണ്ടുകാരൻ ആരോൺ കോസ്മിനിമസ്കി(23)യാണ് ലണ്ടനെ വിറപ്പിച്ച പരമ്പര കൊലയാളിയെന്നാണ് റിപ്പോർട്ടുകൾ. എന്നാലിതിനും മതിയായ തെളിവുകളില്ലെന്നാണ് വിമർശകരുടെ വാദം.

1888 ൽ കൊലയാളിയുടെ ക്രൂരതയ്ക്കിരയായ കാതറിൻ എഡ്ഡോസ് എന്ന യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച സിൽക്ക് ഷാളിൽ നടത്തിയ ഫോറൻസിക് പരിശോധനാഫലമാണ് 130 വർഷത്തിനുശേഷം പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലെ സീരിയൽ കൊലകളിൽ കോസ്മിനിമസ്കിയെ സംശയിക്കുന്നത് ഇതാദ്യമായല്ല. എന്നാൽ, ഇയാളുടെ ഡിഎൻഎ ഫലമടക്കം പുറത്തുവരുന്നത് ആദ്യമായാണ്. ബ്രിട്ടനിലെ ഒരു ബയോകെമിസ്റ്റായ ജാരി ലൗഹേലയ്നനാണ് ആദ്യമായി ഇരയുടെ ഷാളിൽനിന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. എന്നാൽ, വർഷങ്ങൾക്കുശേഷവും പരിശോധനാഫലം പുറത്തുവിട്ടിരുന്നില്ല.

1888ൽ സീരിയൽ കൊലപാതകങ്ങളിൽ സജീവമായിരുന്ന വ്യക്തിയെ സൂചിപ്പിക്കാനായി മാദ്ധ്യമങ്ങൾ ഉപയോഗിച്ച് തുടങ്ങിയ വാക്കാണ്‌ ജാക്ക് ദ് റിപ്പർ. കുറ്റപത്രത്തിനകത്തും സമകാലിക പത്രപ്രവർത്തകരും കുറ്റവാളിയെ “വൈറ്റ്ചാപ്പൽ കൊലയാളി”എന്നും “തുകൽ കോട്ടുകാരൻ” എന്നുമാണ്‌ വിശേഷിപ്പിച്ചിരുന്നത്. ലണ്ടനിലെ തെരുവുകളിലെ വേശ്യകളെയാണ്‌ സാധാരണയായി റിപ്പർ ആക്രമിച്ചിരുന്നത്. ശരീരം വികൃതമാക്കുകയും ചെയ്തിരുന്നു. മേരി അന്ന നിക്കോളസ്‌, അന്നി ചാപ്മാൻ, എലിസബത്ത്‌ സ്റ്റ്രിഡ്‌, കാതറിൻ എഡ്ഡോവെസ്‌, മേരി ജെയ്ൻ കെല്ലി എന്നിവരായിരുന്നു 1888ൽ ആഗസ്റ്റ് 31 മുതൽ നവംബർ 9 വരെ നടന്ന കൊലപാതകങ്ങളിലെ 5 ഇരകൾ.