crime

കൊല്ലം: സൈനിക വേഷത്തിൽ ട്രെയിനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ ജാർഖണ്ഡ് റാഞ്ചി സ്വദേശി മൻസൂർ അലി (49) റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലിൽ കുറെക്കാലം തന്തൂരി പാചകക്കാരനായിരുന്നു ഇയാൾ.

ബംഗളൂരു -കൊച്ചുവേളി എക്‌സ‌്പ്രസിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആർ.പി.എഫ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെ ട്രെയിൻ കൊല്ലത്ത് എത്തിയപ്പോഴാണ്‌ സംശയകരമായ സാഹചര്യത്തിൽ മൻസൂർ അലിയെ ആർ.പി.എഫും എക്‌സൈസും ചേർന്ന്‌ കസ്റ്റഡിയിലെടുത്തത്‌. സൈനികർ ഉപയോഗിക്കാറുള്ള മൂന്ന് പെട്ടികളിലായാണ്‌ 250 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാൾ കടത്തിക്കൊണ്ടുവന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്നതാണിത്.
സൈനികർ ധരിക്കാറുള്ള ബനിയനും തൊപ്പിയുമായിരുന്നു വേഷം. ബംഗളൂരുവിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ വാങ്ങിയത്. എക്സൈസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർ.പി.എഫ് സി.ഐ ആർ.എസ്. രാജേഷ്, എക്‌സൈസ് സി.ഐ നൗഷാദ്, ആർ.പി.എഫ് എ.എസ്.ഐ റസൽ റോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൻസൂർ അലി കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്താണ് താമസം.