news

1. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. കൊടുംചൂടിന്റേയും വരള്‍ച്ചയുടേയും പശ്ചാത്തലത്തില്‍ മൂന്ന് സമിതികള്‍ ആവും രൂപീകരിക്കുക. പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് പരിശോധിക്കല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയവ ആണ് സമിതികളുടെ ചുമതലകള്‍. കുടിവെള്ളം പഞ്ചായത്തുകളില്‍ എത്തുന്നുണ്ടോ എന്ന് കളക്ടര്‍മാര്‍ ഉറപ്പാക്കണം

2. വരള്‍ച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ചുമതല റവന്യൂ അഡിഷണല്‍ സെക്രട്ടറിക്കാണ്. എല്ലാ ജില്ലകളിലും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാഹചര്യത്തില്‍ ആണ് അടിയന്തര യോഗം വിളിച്ചത്. ഇത് തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് പോകും എന്ന് ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

3. സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യാതാപം ഏറ്റത് 46 പേര്‍ക്ക് . കൊല്ലത്ത് 19 പേര്‍ക്കും കണ്ണൂരില്‍ മൂന്നും, ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോര്‍ത്തര്‍ക്കും പൊള്ളലേറ്റു. ഇതുവരെ ഇരുനൂറോളം പേര്‍ക്ക് സൂര്യാതാപമേറ്റതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചികിത്സ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട് ഒരാഴ്ച കൂടി ചൂട് നിലനില്ക്കും എന്നും ജാഗ്രത തുടരണമെന്നും മന്ത്രി

4. നടിയെ ആക്രമിച്ച് കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസില്‍ പ്രതി ചേര്‍ത്തത് കള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്ന് വാദം. യഥാര്‍ത്ഥ സത്യം പുറത്ത് കൊണ്ടു വരാന്‍ പുറത്ത് നിന്നുള്ള ഏജന്‍സി കേസ് അന്വേഷിക്കണം

5. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ വിചാരണ നടപടി തടയണം. പൊലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്ത എന്നും തന്റെ ഭാഗം കേട്ടില്ലെന്നും ദിലീപ്. കേസിന്റെ വിചാരണ വനിതാ ജഡ്ജി അധ്യക്ഷയായ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

6. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. മറ്റന്നാള്‍ പ്രചാരണം തുടങ്ങും. വയനാട്ടില്‍ പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. നിലവില്‍ വയനാട് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ല. വയനാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍.

7. അതേസയമയം, എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതില്‍ മലക്കം മറിഞ്ഞ് തുഷാര്‍. അച്ഛന്റെ അനുഗ്രഹത്തോടെ ആണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തല്‍സ്ഥാനത്ത് തുടരുമെന്നും പ്രതികരണം. തുഷാര്‍ മത്സരിക്കുക ആണെങ്കില്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം എന്ന് ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടിരുന്നു

8. ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം കൊയ്ത് ഇന്ത്യ. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണമാണ് വിജയം കണ്ടത്. ഉപഗ്രഹവേധ മിസെല്‍ പരീക്ഷണം വിജയം കണ്ടത് മൂന്ന് മിനിട്ടില്‍. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇതോടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും

9. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹമാണ് തകര്‍ത്തത്. ലോകരാജ്യങ്ങളായ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ കൈവരിച്ച നേട്ടമാണ് ഇന്ത്യയും സ്വന്തമാക്കിയത്. നേട്ടം സ്വന്തമാക്കുന്ന നാലമത്തെ രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് സ്വന്തം. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.

10. മിസൈല്‍ വികസപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മിഷന്‍ ശക്തിയുടെ ചരിത്രപരമായ വിജയത്തില്‍ അത് തയ്യാറാക്കിയ രാജ്യത്തെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. രാജ്യത്തിന് എതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ ഇന്ത്യ ശക്തമാണ് എന്നും ഗഡ്കരിയുടെ ട്വീറ്റ്

11. കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ ഉത്തരവ് ഇറങ്ങാത്തതില്‍ അതൃപ്തിയുമായി മന്ത്രിമാര്‍. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഗുരുതര വീഴ്ച വരുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് ഫയല്‍ നല്‍കിയപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും വിമര്‍ശനം. മൊറട്ടോറിയം ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്നും മന്ത്രിമാര്‍.

12. കാര്‍ഷിക വായ്പകളില്‍ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള സംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. മൊറട്ടോറിയം ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഫയല്‍ ചീഫ് സെക്രട്ടിക്ക് തിരിച്ചയിച്ചിരുന്നു