rahul-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ എതിർത്ത് ഘടകകക്ഷികൾ രംഗത്ത്. വയനാട് മത്സരിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാണെന്നാണ് റിപ്പോർട്ടുകൾ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എൻ.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവും കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചുവെന്നാണ് വിവരം. ഇതോടെ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല.

കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം. ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിക്കുന്നത്. അതു കൊണ്ടുതന്നെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ശരദ് പവാർ അറിയിച്ചത്. സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇവരുടെ സമ്മർദ്ധമെന്നാണ് സൂചന. രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ കർണാടകയിൽ മത്സരിക്കുന്നതാണ് രാഷ്ട്രീയശരിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിത മണ്ഡലമെങ്കിലും വയനാടിനെ സംബന്ധിച്ച ഈ പ്രതികൂല റിപ്പോർട്ടുകളാണ് രാഹുലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സമ്മർദ്ദത്തിന് രാഹുൽ വഴങ്ങിയാൽ രാഹുൽ വയനാട്ടിലെത്തില്ല. പകരം കർണാടകയിലാകും രണ്ടാം മണ്ഡലം. കർണാടകയിൽ രായ്ച്ചൂർ, ചിക്കോടി മണ്ഡലങ്ങളിൽ മത്സരിക്കാൻ മല്ലികാർജ്ജുൻ ഖാർഗെ രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്.

ഇവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും രാഹുൽ വന്നാൽ പിൻവലിക്കാൻ തയ്യാറെന്നാണ് പി.സി.സി നിലപാട്. രാഹുൽ ഗാന്ധിയുടെ നിലപാട് തന്നെയാണ് ഇനി പ്രഖ്യാപനത്തിന് വേണ്ടത്. അമേതിയിലല്ലാതെ രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ യു.പി.എ. ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്ന സാഹചര്യത്തിലാണ് രാഹുലിന്റെ തീരുമാനം വൈകുന്നത്.