newzealand

ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളിയിൽ 50 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ലോകം പുകഴ്ത്തിയ പേരാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ. വെടിവയ്പിന് ശേഷമുണ്ടായ ജസീന്തയുടെ ഓരോ നടപടിയും ലോകത്തിന്റെ മുഴുവൻ സ്രനേഹവും ആദരവും നേടി. രാജ്യത്തെ മുസ്ലിങ്ങൾക്ക് ശക്തമായ പിന്തുണയാണ് ജസീന്ത നല്‍കിയത്.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയിൽ തട്ടമിട്ടതും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വെളളിയാഴ്ച രാജ്യത്തൊട്ടാകെ ബാങ്ക് വിളി സംപ്രേക്ഷണം ചെയ്യാൻ ആഹ്വാനം ചെയ്തതും ജസീന്തയാണ്.. ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ ജസീന്തയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നു. 38കാരിയായ ജസീന്ത ഒരു മുസ്ലിം യുവാവിന് കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.


ജസീന്തയോട് ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ‘സത്യം പറഞ്ഞാൽ നിങ്ങൾ കാരണമാണ് ഞാൻ ഇന്നിവിടെ വന്നത് നിങ്ങളെ പോലെ മറ്റ് നേതാക്കളും കണ്ട് പഠിക്കട്ടേയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. എന്റെ മറ്റൊരു ആഗ്രഹം നിങ്ങളും ഒരിക്കൽ ഇസ്ലാം മതം സ്വീകരിച്ച് നമ്മളെ അളളാഹു സ്വർഗത്തിൽ ഒന്നിച്ച് ചേർക്കട്ടെ’ യുവാവ് പറഞ്ഞു. ഇതിന് ജസീന്ത നൽകിയ മറുപടിയാണ് ച‌ർച്ചയാകുന്നത്.


‘ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം,’ ജസിന്ത മറുപടി നല്‍കി.

ക്രൈസ്റ്റ് ചർച്ച് വെടിവയ്പ് ഉണ്ടായതിന് പിന്നാലെ ജസീന്ത കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. ആലിംഗനം ചെയ്താണ് അവർ ഇരകളുടെ കുടുംബത്തെ സമാശ്വസിപ്പിച്ചത്.