കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിതാ.എസ്.നായരും. ഇതിന്റെ ഭാഗമായി ഇന്ന് എറണാകുളം കളക്ടറേറ്റിലെത്തിയ സരിത നാമനിർദ്ദേശ പത്രിക വാങ്ങി മടങ്ങി. അടുത്ത ദിവസങ്ങളിൽ തന്നെ സരിത നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
സോളാർ കേസിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കാൻ ഇറങ്ങുന്നതെന്ന് സരിത പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ പോലും തനിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാൻ മത്സരിക്കുന്ന ആൾ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിതാ നായർ ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാർട്ടിക്കാർ തന്നെ ആക്ഷേപിക്കുകയാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസെടുത്ത ആളുകൾ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എം.പിയായി പാർലമെന്റിൽ പോയി ഇരിക്കാനല്ലെന്നും സരിത.എസ്.നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.