ന്യൂഡൽഹി : പുൽവാമ ആക്രമണത്തിന് പിന്നിലെ ഭീകരർക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാൻ നൽകിയ ഉറപ്പ് പാലിക്കണെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്ഥാൻ തള്ളിയത് നിർഭാഗ്യകരമെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മുംബയ് ആക്രമണത്തിന് ശേഷമുള്ള ചരിത്രം പാകിസ്ഥാൻ ആവർത്തിക്കുകയാണെന്നും ജയ്ഷ് - ഇ മുഹമ്മദിന്റെ പങ്കിന് കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പുൽവാമ ആക്രമണത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ അപര്യാപ്തമാണെന്ന് പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് കഴിഞ്ഞ മാസം 27 ന് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്.
ഭീകരരുടെയും താവളങ്ങളുടെയും വിവരങ്ങളും ഇന്ത്യ നൽകിയ തെളിവുകളിലുണ്ടായിരുന്നു. ഇത് അപര്യാപ്തമെന്നാണ് പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം നൽകിയ മറുപടി. പുൽവാമ ആക്രമണത്തിന് ശേഷം ഭീകരർക്കെതിരെ നടപടി ശക്തമാക്കാൻ പാകിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഭീകരരുടെ വിവരങ്ങൾ കൈമാറിയത്.