ochira

കൊല്ലം: ഓച്ചിറയിൽ യുവാവ് തട്ടികൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. മുംബയിൽ വച്ചാണ് പെൺകുട്ടിയെ പ്രതി മുഹമ്മദ് റോഷൻ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

എന്നാൽ തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഇഷ്‌ടപ്രകാരം യുവാവിനൊപ്പം പോയതാണെന്നുമാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. മുംബയിൽ നിന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മൊഴിയെടുപ്പിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാതയോരത്ത് മൺ പ്രതിമകൾ നിർമ്മിച്ചു വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടപോയത്. എതിർക്കാൻ ശ്രമിച്ച തന്നെ മർദ്ദിച്ചതായി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷൻ പെൺകുട്ടിയുമായി ട്രെയിനിൽ കടക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പൊലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബംഗളൂരുവിലായിരുന്നു. അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് രണ്ടപേരും മുംബെയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച മുംബൈ പൻവേലിന് സമീപത്തെ വാടക മുറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പെൺകുട്ടിയെയും ഇന്നലെ വൈകിട്ടോടെയാണ് ഓച്ചിറയിലെത്തിച്ചത്.


പെൺകുട്ടിയുടെ പ്രായത്തിൽ അവ്യക്ത തുടരുന്നു

താൻ എട്ടാം ക്ലാസ് വരെ രാജസ്ഥാനിൽ പഠിച്ചുവെന്നും അതിന് ശേഷം ആറ് വർഷം മുൻപാണ് ഓച്ചിറയിലെത്തിയതെന്നുമാണ് പെൺകുട്ടി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതുപ്രകാരമാണെങ്കിൽ പതിനെട്ടിന് മുകളിൽ പ്രായമുണ്ട്. പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായെന്നും പ്രണയത്തിലായിരുന്ന തങ്ങൾ സ്വന്തം ഇഷ്ട പ്രകാരം നാടുവിട്ടതാണെന്നുമാണ് മുഹമ്മദ് റോഷൻ അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് 13 വയസേയുള്ളുവെന്നാണ് രക്ഷാകർത്താക്കൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സ്‌കൂളിൽ നിന്ന് അഞ്ചാം ക്ലാസ് പഠനം പൂർത്തിയാക്കിയപ്പോൾ ലഭിച്ച ടി.സി ഹാജരാക്കി. ഇതിൽ 1792001 ആണ് പെൺകുട്ടിയുടെ ജനനതീയതി. ഇതുപ്രകാരം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങൾ കൂടിയുണ്ട്.. ഈ സാഹചര്യത്തിൽ പോക്‌സോ നിയമ പ്രകാരമാണ് മുഹമ്മദ് റോഷനെതിരെ കേസെടുത്തിരിക്കുന്നത്. പ്രായം സംബന്ധിച്ച് കൂടുതൽ വ്യക്ത വരുത്താനായി അന്വേഷണ സംഘം ഉടൻ രാജസ്ഥാനിലേക്ക് പോകും.