ഈരാറ്റുപേട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. പത്തനംതിട്ടയിൽ തന്റെ പിന്തുണ എൻ.ഡി.എയ്‌ക്ക് തന്നെയാണ്. മറ്റ് മണ്ഡലങ്ങളിൽ ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലെത്തി സുരേന്ദ്രൻ സന്ദർശിച്ചപ്പോഴാണ് പി.സി.ജോർജിന്റെ പ്രതികരണം. കെ.സുരേന്ദ്രന് വേണ്ടിയാണ് താൻ മത്സര രംഗത്ത് നിന്നും പിന്മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിയുമായി യോജിക്കാനാവില്ല
ശബരിമലയിൽ യുവതികളെ കൊണ്ടപോവുകയും അതിനെ എതിർത്ത അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പിണറായിയുമായി നമുക്ക് യോജിക്കാൻ കഴിയില്ല. പിന്നെ ഒറ്രയ്ക്ക് മത്സരിക്കണം. അടുത്ത പോംവഴി ബി.ജെ.പിയുടെ ഘടകകക്ഷിയാവുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരള നേതാക്കളുമായി സംസാരിച്ചിട്ടില്ല. എന്നാൽ കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയിൽ അവർക്ക് കോട്ടയത്തും പത്തനംതിട്ടയിലും ജയിക്കാം. കാമരാജ് പാർട്ടി കൂടി പിന്തുണച്ചാൽ തിരുവനന്തപുരത്ത് കുമ്മനവും ജയിക്കും. ബി.ജെ.പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
വോട്ട് നഷ്ടപ്പെടില്ല
ജനപക്ഷത്തിന്റെ 14 ജില്ലാ പ്രസിഡന്റുമാരിൽ അഞ്ചപേരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. അവർക്കാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയാകാൻ കൂടുതൽ താല്പര്യം. ബി.ജെ.പിയുടെ കൂടെ ചേർന്നാൽ തങ്ങളുടെ മുസ്ലിം വോട്ട് നഷ്ടപ്പെടില്ല. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും നിന്നായി 75,000 വോട്ടിലധികം ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടും. പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും ഞങ്ങൾക്ക് നല്ല സംഘടനാ സംവിധാനമുണ്ടെന്നും ജോർജ് വ്യക്തമാക്കി.