kaumudy-news-headlines

1. തൊടുപഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍. വിദഗ്ധ സംഘം പരിശോധിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കും. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍. മര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

2. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമുള്ള 48 മണിക്കൂര്‍ നിര്‍ണായകം ആണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. കേസില്‍ അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ, കുട്ടി മര്‍ദ്ദനത്തിന് ഇരയായ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

3. ഇതിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിന് എതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. പ്രതിയുടെ ചുവന്ന കാറിനെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഫോറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് പിടിയോടു കൂടിയ ചെറിയ മഴു പുതിയതാണെന്ന് സൂചന. ഇത് ഉപയോഗിച്ച് കുട്ടിക്ക് ആക്രമണം ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരണം.

4. ഓയൂരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചത്, ഭര്‍ത്താവും ഭര്‍തൃമാതാവും പട്ടിണിക്കിട്ട് കൊന്നതെന്ന് പൊലീസ്. ഓയൂര്‍ സ്വദേശി തുഷാരയുടെ മരണകാരണം ഭക്ഷണം നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്ക് ഇടതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച തുഷാരയ്ക്ക് മരിക്കുമ്പോള്‍ ഭാരം 20 കിലോ മാത്രമായിരുന്നു.

5. മാര്‍ച്ച് 21നാണ് തുഷാര ഭര്‍തൃ ഗൃഹത്തില്‍ മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവരെ പൂയപ്പള്ളി പൊലീസ് അറസറ്റ് ചെയ്തു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 21ന് തളര്‍ന്ന് വീണ തുഷാരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ദുരൂഹത പുറത്ത് വന്നത്.

6. ഒരു വര്‍ഷമായി മകളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നല്‍കാതിരുന്നത് എന്നും പ്രതികരണം. യുവതിയെ പീഡിപ്പിക്കുന്ന പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് നാട്ടുകാര്‍. 27 തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം

7. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധം ശക്തമാക്കി മുസ്ലീം ലീഗ്. വയനാട്ടില്‍ മത്സരിക്കുന്നതിനായി രാഹുലിന് മേല്‍ സമ്മര്‍ദ്ദം ശക്തം. എന്ത് തീരുമാനം ആയാലും ഉടന്‍ പ്രഖ്യാപിക്കണം എന്ന് ഹൈക്കമാന്‍ഡിനെ പാണക്കാട്ട് തങ്ങള്‍ അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ വന്നാല്‍ നിറഞ്ഞ മനസോടെ സ്വീകരിക്കും. അനിശ്ചിതത്വം ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു എന്നും പ്രതികരണം

8. പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കും എന്ന് വിലയിരുത്തല്‍. പാണക്കാട്ട് മുസ്ലീംലീഗ് നേതൃയോഗം ചേരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം വൈകില്ലെന്ന് രമേശ് ചെന്നിത്തല. വയാനട്ടില്‍ രാഹുല്‍ മത്സരിക്കണം എന്ന് തീരുമാനിച്ചത് സംസ്ഥാന നേതാക്കള്‍ കൂട്ടായി ആലോചിച്ച ശേഷം. വയനാട്ടില്‍ രാഹുല്‍ വരുമെന്ന് തന്നെ ആണ് പ്രതീക്ഷയെന്നും വടകരയില്‍ കെ.മുരളീധരന്‍ തന്നെ ആണ് സ്ഥാനാര്‍ത്ഥി എന്നും പ്രതികരണം.

9. പതിനെട്ടാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കാത്തത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നാളെ കര്‍ണാടകയിലെ റാലിക്ക് മുന്‍പ് രാഹുലിന്റെ രണ്ടാമത്തെ മണ്ഡലം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കര്‍ണാടകയിലെ വിജയ സാധ്യതയില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുള്ളതില്‍ വയനാടിന് മുന്‍തൂക്കം എന്നും സൂചന. തെക്കേ ഇന്ത്യയില്‍ മല്‍സരിക്കണമെന്നാവശ്യം ന്യായമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

10. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പൊലീസ് വിട്ടയച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. ഫാദര്‍ ആന്റണി മാടശ്ശേരിയുടെ പക്കല്‍ നിന്ന് നിന്ന് 10 കോടി രൂപ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത് ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ആസ്ഥാനത്ത് നിന്നാണ് പണം പിടികൂടിയത്. ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടര്‍ കൂടിയാണ് ഫാദര്‍ ആന്റണി മാടശ്ശേരി.

11. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ ആണ് കസ്റ്റഡിയില്‍ എടുത്തത്. തരണ്‍, മുംബയ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ജലന്തര്‍ പ്രതാപ് പുരയിലെ വസതിയില്‍ നിന്നാണ് ഫാദര്‍ ആന്റണി മാടശ്ശേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്. കന്യാസ്ത്രീയുടെ പീഡന പരാതി ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചതിന് ഫാദര്‍ ആന്റണി മാടശ്ശേരിയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു

12. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ നാളെ വരെ കനത്ത ചൂട് തുടരും. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇന്നലെ മാത്രം സംസ്ഥാനത്ത് സൂര്യാതാപമേറ്റത് 122 പേര്‍ക്ക്