ടോക്കിയോ:തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുപറയുന്ന മീ ടൂ കാമ്പയിൻ ഉണ്ടാക്കിയ അലയൊലി ഇതുവരെ അടങ്ങിയിട്ടില്ല. അതിനിടെ ഇതാ എത്തുന്നു പുതിയ കാമ്പയിൻ. പേര് കു ടൂ. സ്ത്രീകൾ തന്നെയാണ് ഇതിന്റെ തുടക്കക്കാർ. ഹൈഹീൽ ചെരുപ്പുകൾ നിർബന്ധമാക്കുന്ന ജപ്പാനിലെ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ഡ്രസ്കോഡിനെതിരെയാണ് ഇൗ കാമ്പയിൻ.
ജപ്പാനിലെ തൊഴിലിടങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്കോഡ് നിർബന്ധമാണ്. ഇതിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്ക് കമ്പനിഉടമകൾ ഒരുക്കമല്ല. സ്ത്രീകളുടെ ഡ്രസ്കോഡിന്റെ ഭാഗമാണ് ഹൈഹീൽ ചെരുപ്പുകൾ. ആരോഗ്യപ്രശ്നമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഹൈഹീലിനെ പടിക്കുപുറത്താക്കാൻ ആരും ശ്രമിച്ചില്ല. പുരുഷന് സാധാരണ ഷൂ ധരിക്കുന്നതിന് വിലക്കില്ല.
എന്നാൽ സ്ത്രീക്ക് അതിന് വിലക്കുണ്ട്. അവർ ഹൈഹീൽ തന്നെ ധരിക്കണം. ഇതിനെതിരെയാണ് കാമ്പയിൻ. ജപ്പാനിലെ മോഡലും നടിയുമായ യുമി ഇഷിക്കാവയാണ് കാമ്പയിന് തുടക്കംകുറിച്ചത്. ഷൂസ് എന്നർത്ഥം വരുന്ന ജപ്പാനീസ് വാക്കായ കുട്സുവിൽ നിന്നാണ് കു ടൂ എന്ന പേര് സ്വീകരിച്ചത്.
''ഹൈഹീൽ ചെരുപ്പുകൾ സ്ത്രീകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലർക്കും വിട്ടുമാറാത്ത നടുവേദനയും കാലുവേദനയുമാണ്. കാലുമടങ്ങിയും ബാലൻസ് തെറ്റിയും വീണ് പരിക്കേൽക്കുന്നവർ നിരവധിയുണ്ട്. ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും ജീവിക്കുന്നതിനുവേണ്ടി സ്ത്രീകൾ എല്ലാം ഉള്ളിലൊതുക്കുന്നു. ഇതിനെതിരെ പ്രതികരിക്കണം. അതാണ് കു ടൂ -യുമി പറയുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി സ്ത്രീകളാണ് ഇതിൽ പങ്കാളികളായത്. മീ ടൂവിനെപ്പോലെ കു ടൂവിനെയും ലോകം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.