news

1. തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദഗ്ധ സംഘം. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യത വളരെ കുറവെന്ന് മെഡിക്കല്‍ ബോര്‍ഡ് സംഘം. കുട്ടി വെന്റിലേറ്ററില്‍ തന്നെ തുടരും. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലെ ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം



2. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. കുട്ടിയെ രക്ഷിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ആരോഗ്യമന്ത്രി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷവും കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. കുട്ടിയുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

3. കേസില്‍ അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ, കുട്ടി മര്‍ദ്ദനത്തിന് ഇരയായ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിന് എതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു.

4. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഫയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉത്തരവ് അടിയന്തരമായി ഇറക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍. മൊറട്ടോറിയം സംബന്ധിച്ച് ടിക്കാറാം മീണ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കി

5. കര്‍ഷകരുടെ ദുരിതവും ദയനീയ അവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത് എന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ഡിസംബര്‍ 31 വരെ നീട്ടുന്നതിന് ആണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം തേടിയുള്ള ഫയല്‍ നേരത്തെ മടക്കിയിരുന്നു. രണ്ടാമത് നല്‍കിയ അപേക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടി എടുത്തത്

6. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, തിരുവനന്തപുരം പാറശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മുറിയതോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് മരിച്ചത്. കുഴഞ്ഞ് വീണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്നെന്ന് സംശയം. ആലപ്പുഴയില്‍ എട്ട് പേര്‍ക്ക് സൂര്യാതാപമേറ്റു. വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ നാളെ വരെ കനത്ത ചൂട് തുടരുമെന്ന് ആണ് മുന്നറിയിപ്പ്.

7. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയ്ലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തി എന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റ് വെയിലേറ്റാലും പൊള്ളല്‍ ഉണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

8. കേരളത്തില്‍ മിക്ക ജില്ലകളിലും യു.വി ഇന്‍ഡക്സ് 12ന് മുകളില്‍. യു.വി ഇന്‍ഡക്സ് 3 വരെയാണ് മനുഷ്യ ശരീരത്തിന് ദോഷമില്ലാത്തത്. ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് നിരോധനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. അവധികാല ക്യാമ്പുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദ്ദേശം.

9. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ആണ്. വിഷയത്തില്‍ സി.പി.എം ഇടപ്പെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍. പ്രതികരണം, വയനാട് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തില്‍ മുസ്ലീം ലീഗ് നിലപാട് കടുപ്പിച്ചതോടെ

10. മറ്റ് മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുമ്പോഴും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ ആശങ്കയെ തുടര്‍ന്ന് പ്രചാരണം ആരംഭിക്കാന്‍ കഴിയാതെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രാചരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകക്ഷികള്‍ അറിയിച്ചിരുന്നു. പ്രചാരണത്തിനില്ലെന്ന് ഘടകക്ഷികള്‍ തീരുമാനം എടുത്തതോടെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു.

11. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗ് പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പാണക്കാട് അടിയന്തര നേതൃയോഗം ചേര്‍ന്നു. എന്ത് തീരുമാനം ആയാലും ഉടന്‍ പ്രഖ്യാപിക്കണം എന്നും ഹൈക്കമാന്‍ഡനോട് പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വയനാടിനൊപ്പം വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താതതും യു.ഡി.എഫ് ക്യാമ്പില്‍ ആശങ്ക ശക്തമാക്കുന്നുണ്ട്.

12. ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് തിരിച്ചടി. നിഷാദ് പാര്‍ട്ടി പ്രതിപക്ഷ വിശാലസഖ്യമായ മഹാഗത്ബന്ധന്‍ വിടുന്നു. നീക്കം, എസ്.പി- ബി.എസ്.പി സഖ്യത്തിന് തിരിച്ചടിയാകും. നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ തീരുമാനം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല

13. മഹാരാജ്ഗഞ്ച് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം തകരാന്‍ കാരണമെന്ന് സൂചന. മണ്ഡലത്തില്‍ നിന്നും നിഷാദ് പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് മത്സരിക്കാന്‍ എസ്.പി സമ്മതിക്കാത്തത് ആണ് പ്രശ്നങ്ങള്‍ക്ക് കാരണം. ചൊവ്വാഴ്ചയാണ് വിശാല സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് നിഷാദ് പാര്‍ട്ടി അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളിലെ നിലപാട് മാറ്റം മഹാസഖ്യത്തിന് തിരിച്ചടിയാകും