crame

ഓയൂർ: രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് ചന്തുലാലിനെയും (30), ഇയാളുടെ അമ്മ ഗീതാലാലിനെയും (50) ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പൂയപ്പള്ളി പൊലീസാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പുനലൂർ ഡിവൈ.എസ്.പി ദിനരാജിനാണ് അന്വേഷണച്ചുമതല.

തുഷാരയുടെ നാലും ഒന്നരയും വയസുള്ള മക്കളെ ഇന്നലെ ശിശുക്ഷേമസമിതി അധികൃതരെത്തി ഏ​റ്റെടുത്തു. ചന്തുലാലിന്റെ സഹോദരി ജാൻസിയുടെ വീട്ടിലായിരുന്നു കുട്ടികൾ.

കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ - വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര 21നാണ് മരിച്ചത്. ചെങ്കുളം കുരിശിൻമൂട് പറണ്ടോട്ടെ ഭർതൃവീട്ടിൽ നിന്ന് അന്ന് രാത്രി 12 മണിയോടെ യുവതിയെ ഭർത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യുമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഗീതാലാൽ വീടിന് മുന്നിൽ ക്ഷേത്രം കെട്ടി നടത്തുന്ന മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും തുഷാരയെയും ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഇവിടെ നിരവധി ആളുകൾ എത്തുമെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാത്തതും ദുരൂഹതയുണർത്തുന്നു. ദിവസങ്ങളോളം ആഹാരം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമേ നൽകിയിരുന്നുള്ളൂ എന്നാണ് ചന്തുലാൽ പൊലീസിനോട് സമ്മതിച്ചത്.

ഇത് ആഭിചാരക്രിയകൾക്കായി യുവതിയെ ഉപയോഗിച്ചതിന്റെ ഭാഗമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. തൊട്ടടുത്തു തന്നെ താമസിക്കുന്ന ചന്തുലാലിന്റെ സഹോദരിക്കും ഭർത്താവിനും ഈ വീടുമായി അടുപ്പമുണ്ടെങ്കിലും അവരാരും തുഷാരയുടെ ദുർഗതി പുറംലോകത്തെ അറിയിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. ഇവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തുഷാരയുടെ ബന്ധുക്കൾ പരാതി നല്കി.

തുഷാരയെ കാണാൻ മാതാപിതാക്കളെ വിലക്കി

തുഷാരയെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നതിൽ നിന്ന് മാതാപിതാക്കളെ ചന്തുലാൽ വിലക്കിയിരുന്നു. ഇളയ കുട്ടിയുടെ പ്രസവത്തിനായി ഒരു വർഷം മുമ്പ് കൊല്ലത്തെ ആശുപത്രിയിൽ കഴിയവേ മകളെ കാണാൻ മാതാപിതാക്കളെത്തിയപ്പോൾ ചന്തുലാൽ ബഹളമുണ്ടാക്കി. കാണാൻ വരേണ്ടെന്നും ജീവിച്ചുകൊള്ളാമെന്നും പറഞ്ഞ് തുഷാര ആശ്വസിപ്പിച്ച് വിടുകയായിരുന്നു. പിന്നീട് മാതാപിതാക്കൾ തുഷാരയെ ജീവനോടെ കണ്ടിട്ടില്ല.

വയലേലകൾക്ക് മുകളിലെ കുന്നിൽ ചരുവിലെ ചന്തുലാലിന്റെ വീടും ദുരൂഹതകൾ നിറഞ്ഞതാണ്. മുൻവശത്ത് ഇരുപതടിയോളം ഉയരത്തിൽ തകര ഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ നടക്കുന്നതൊന്നും പുറംലോകം അറിയില്ല. ഇവർ ഇവിടെ താമസം തുടങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും പരിസര വാസികൾ ഇതുവരെ തുഷാരയെ കണ്ടിട്ടില്ല. വല്ലപ്പോഴും പെയിന്റിംഗ് പണിക്ക് പോകാറുള്ള ചന്തുലാൽ സ്വന്തം ആട്ടോറിക്ഷയിൽ ഉത്സവത്തിനും മറ്റും പുറത്ത് പോകാറുണ്ടെങ്കിലും തുഷാരയെ കൂട്ടാറില്ലായിരുന്നു.