narendra-modi-

പൂനെ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട 'മോദിയുടെ നൂറ് തെറ്റുകൾ' എന്ന പുസ്തകം കോൺഗ്രസ് പുറത്തിറക്കി. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റിയാണ് നൂറ് പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകർ. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, കെ.സി.വേണുഗോപാൽ, അശോക് ചവാൻ എന്നിവരാണ് പുസ്തകം പ്രകാശനം ചെയ്തത്.

'മോദിയുടെ നൂറ് തെറ്റുകൾ' എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം റഫാൽ കരാറുമായി ബന്ധപ്പെട്ടതാണ്. 'റാഫേൽ കരാർ,​ അംബാനിയുടെ വിജയം എന്നതാണ് ആദ്യ അദ്ധ്യായത്തിൽ അനിൽ അംബാനിക്ക് വേണ്ടി മോദി ഫ്രാൻസുമായി സമാന്തര ഇടപാട് നടത്തിയെന്ന് ആരോപിക്കുന്നു. റഫാൽ കരാറിൽ പ്രധാനമന്ത്രി വൻ അഴിമതിയാണ് നടത്തിയത്. കോൺഗ്രസ് സർക്കാർ ഒപ്പിട്ട തുകയുടെ മൂന്നിരട്ടിക്കാണ് മോദി സർക്കാർ കരാർ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്.

'വ്യാജ വാഗ്ദാനങ്ങളും; കുറച്ച് പ്രവർത്തിയും' എന്ന അദ്ധ്യായത്തിൽ മോദി സർക്കാർ പ്രവർത്തിയെക്കാൾ പരസ്യത്തിനാണ് മുൻ തൂക്കം കൊടുക്കുന്നതെന്ന് പറയുന്നു. 'പിശാചായ നോട്ട് നിരോധനം; സമ്പദ്‍വ്യവസ്ഥയെ വലിച്ചിഴച്ചു' എന്നതാണ് മറ്റൊരു അധ്യായം. ഒറ്റ രാത്രി കൊണ്ട് കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞ് മോദി നോട്ട് നിരോധിച്ചു. എന്നാൽ ഇതിൽ ഒന്നും നടന്നില്ലെന്നും 100ൽ കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.