ലൂസിഫർ കണ്ടവർക്കാർക്കുംതന്നെ മറക്കാൻ കഴിയില്ല തൂവെള്ള ഖദറണിഞ്ഞ് തിരുവനന്തപുരം സ്ളാംഗുമായി ഇരിത്തംവന്ന ഒരു രാഷ്‌ട്രീയക്കാരന്റെ എല്ലാ മാനറിസങ്ങളുമായി അരങ്ങുതകർത്ത മുരുകനെ. നടൻ ബൈജുവാണ് മുരുകനായി മിന്നിത്തിളങ്ങിയത്. അൽപസ്വൽപമേയുള്ളുവെങ്കിലും ബൈജുവിന്റെ കൈകളിൽ തീർത്തും ഭദ്രമായിരുന്നു മുരുകൻ.
എന്നാൽ താനല്ല സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് മുരുകനെ കിടിലനാക്കിയതെന്ന് പറയുകയാണ് ബൈജു. പൃഥ്വിരാജ് എന്തു പറഞ്ഞോ അതുമാത്രമെ ലൂസിഫറിൽ താൻ അഭിനയിച്ചിട്ടുള്ളുവെന്ന് ബൈജു പറയുന്നു. പൃഥ്വിരാജ് പറയുന്നതല്ലാതെ ഒരുസംഭവം കൈയിൽ നിന്ന് ചെയ്യാൻ അദ്ദേഹം സമ്മതിച്ചിട്ടില്ലത്രേ.
ബൈജുവിന്റെ വാക്കുകൾ-
'രാജു അനങ്ങാൻ സമ്മതിച്ചിട്ടില്ല. രാജു പറയുന്നതല്ലാതെ ഒരുസംഭവം നമ്മളെ കയ്യിൽ നിന്ന് ചെയ്യാൻ രാജു സമ്മതിക്കത്തില്ല. ചേട്ടാ...അതുവേണ്ടാ...അതുവേണ്ടാ...എന്നുപറയും. പിന്നെ വേറൊരു കാര്യമുണ്ട്, ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോൾ. ചേട്ടാ അതുവേണ്ടാ...എന്നുപറയുമ്പോൾ, ശ്ശേ..എന്നാലും രാജു എന്നുപറയാൻ നമുക്ക് തോന്നില്ല. ഒരു ഡയറക്‌ടറുടേതായ അത്... കീപ്പ് അപ്പ് ചെയ്‌തു തന്നെയാണ് രാജു സെറ്റിലുണ്ടായിരുന്നത്. എനിക്കു തോന്നുന്നില്ല ലാലേട്ടനെ കൊണ്ടും കൈയീന്നെന്തേലും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന്.നടക്കില്ല. രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാൻ ആരെയും രാജു സമ്മതിച്ചിട്ടില്ല'- ബൈജു പറയുന്നു.
അതേസമയം, മലയാളസിനിമയിൽ മറ്റൊരു റെക്കാഡ് കുറിക്കാൻ തിയേറ്ററുകളിൽ മുന്നേറുകയാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ് എന്റർടെയ്നറെ മോഹൻലാലിലൂടെ പ്രേക്ഷകന് മുന്നിൽ എത്തിച്ച പൃഥ്വിരാജ് താനൊരു മികച്ച സംവിധായകൻ തന്നെയെന്ന് പ്രേക്ഷകനെ കൊണ്ട് പറയിച്ചു കഴിഞ്ഞു.
ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെയുള്ള എഴുത്തിൽ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റർടെയ്നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലാലേട്ടനെ ഞാൻ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് ആതാണ് ലൂസിഫർ' എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.