pinarayi-vijayan

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ പരാജയെപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേത്തിയിൽ എം.പിയായി തുടരുന്ന രാഹുൽ ഗാന്ധി വയനാട്ടിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിൽ തീരെ ആശങ്കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന് എതിരായി ആരുവന്നാലും അതിനെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്. ബി.ജെ.പിക്ക് എതിരെ മത്സരിക്കുന്നെങ്കിൽ അതിന് കേരളമല്ല തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം അതിനാൽ രാഹുൽ ഗാന്ധിയുടെ വരവ് ഇടതുപക്ഷത്തിനെതിരാണെന്ന് മാത്രമേ പറയാനാവുകയുള്ളു. വയനാട്ടിൽ ബി.ജെ.പി മുന്നണി ഉണ്ടാവാം പക്ഷേ മത്സരം ഇടതുപക്ഷവുമായിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്രായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല .രണ്ട് മൂന്ന് മണ്ഡലങ്ങളിൽ 'കോലീബി' സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാർത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.