p-jayarajan

കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന പി.ജയരാജന്റെ പേരിൽ പത്ത് ക്രിമിനൽ കേസുകൾ. കഴിഞ്ഞ ദിവസം പി.ജയരാജൻ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. പത്ത് കേസുകളുള്ളതിൽ ഒരെണ്ണത്തിൽ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കതിരൂർ മനോജ് വധവും ഷൂക്കൂർ വധക്കേസുമാണ് ജയരാജനെതിരെയുള്ള രണ്ട് കൊലപാതകക്കേസുകൾ. കതിരൂർ മനോജ് വധത്തിൽ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. അതേസമയം അരിയിൽ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന തീവ്രസ്വഭാവമുള്ള കുറ്റമാണ് നിലനിൽക്കുന്നത്. മറ്റുള്ള കേസുകൾ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി എടുത്തിട്ടുള്ളതാണ്. അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകളിട്ടിട്ടുള്ള കുറ്റങ്ങളാണ് ഈ കേസുകളിലുള്ളത്.

അതേസമയം ജയരാജന്റെ വരുമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൈവശം രണ്ടായിരം രൂപയാണുള്ളതെങ്കിലും ബാങ്കിലും ഓഹരിയിലുമായി നിക്ഷേപമായി 8,22,022 രൂപയുണ്ട്. എന്നാൽ ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിൽ 37 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഭാര്യയുടെ പേരിൽ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. എന്നാൽ ജയരാജന്റെ പേരിൽ വായ്പയൊന്നുമില്ല.